രണ്ട് കോടിയുടെ രണ്ട് ബസുകൾ ;കെഎസ്ആര്‍ടിസി ബിസിനസ് ക്ലാസ് സര്‍വീസ് അടുത്തയാഴ്ച ആരംഭിക്കും
തിരുവനന്തപുരം : കെഎസ്ആർടിസിയുടെ ബിസിനസ് ക്ലാസ് ബസ് അടുത്തയാഴ്ച നിരത്തിലിറങ്ങും. ശുചിമുറിയും ഭക്ഷണവും കഫെറ്റീരിയയും പാൻട്രിയും ഒക്കെ ആയി വന്ദേഭാരത് ട്രെയിനിനു സമാന്തരമായി ആഡംബര ബസാണ് ഓടിത്തുടങ്ങുന്നത്.ആദ്യമായി എയർഹോസ്റ്റസ് മാതൃകയിൽ ബസിൽ 'ബസ് ഹോസ്റ്റസും' ഉണ്ടാകും. 2 കോടി രൂപ വിലയുള്ള 2 ബസുകളാണ് കെഎസ്ആർടിസി ഇതിനായി വാങ്ങിയത്. പുലർച്ചെ 5.15ന് തിരുവനന്തപുരത്തുനിന്ന് വന്ദേ ഭാരത് ട്രെയിൻ പുറപ്പെടുന്നതിനു പിന്നാലെ ബസ് കൊച്ചിക്ക് പുറപ്പെടും.
അതേസമയം തന്നെ എറണാകുളത്തുനിന്ന് തിരുവനന്തപുരത്തേക്കും മറ്റൊരു ബിസിനസ് ക്ലാസ് ബസ് യാത്ര തിരിക്കും. രാവിലെ 10നു മുൻപ് എറണാകുളത്ത് എത്തുന്ന രീതിയിലാണ് സർവീസ്.ബസിൽ പ്രത്യേക ടിക്കറ്റ് നിരക്കായിരിക്കും. ഭക്ഷണത്തിനും മറ്റും പ്രത്യേകം പണം നൽകണം. തിരുവനന്തപുരത്ത് നിന്നു പുറപ്പെട്ടാൽ കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ മാത്രമാണ് സ്റ്റോപ്. ടിക്കറ്റ് നേരത്തേ റിസർവ് ചെയ്യുന്നതിനും സൗകര്യ മുണ്ടാകും. റിസർവ് ചെയ്ത എല്ലാ യാത്രക്കാരും എറണാകുളത്തേക്കാണെങ്കിൽ കൊല്ലത്തും ആലപ്പുഴയിലും സ്റ്റോപ്പുണ്ടാകില്ല.
തെരഞ്ഞെടുപ്പിന് മുൻപ് മന്ത്രി കെബി ഗണേഷ്‌കുമാർ ബസിന്റെ ഉദ്ഘാടന പ്രഖ്യാപനം നട ത്തിയെങ്കിലും ഔദ്യോഗികമായി രംഗത്തിറക്കാൻ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം മൂലം സാധിച്ചില്ല. തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതി തേടിയ ശേഷം 22ന് എങ്കിലും ബസ് സർവീസ് തുടങ്ങാനാകുമെന്ന പ്രതീക്ഷയിലാണ് കെഎസ്ആർടിസി.