സോണിയ-പോറ്റി ഫോട്ടോ വിവാദം: പിണറായിയുടെ ആരോപണം വിലകുറഞ്ഞതെന്ന് വി. ഡി. സതീശൻ
Sonia – Potty photo controversy: V D Satheesan says that Chief Minister's allegations are cheap
കൊച്ചി: സോണിയ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ഫോട്ടോയെ ചൊല്ലിയുള്ള വിവാദത്തെ നിസ്സാരവത്കരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രംഗത്തെത്തി.
മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണം വിലകുറഞ്ഞതാണെന്നും, യഥാർത്ഥ പ്രശ്നങ്ങൾ മറച്ചുവെക്കാനുള്ള സിപിഎമ്മിന്റെ തന്ത്രമാണ് ഈ ഫോട്ടോ വിവാദമെന്നും സതീശൻ ആഞ്ഞടിച്ചു.
സോണിയ ഗാന്ധിയെ കാണാൻ ആർക്കും ബുദ്ധിമുട്ടൊന്നുമില്ലെന്ന് സതീശൻ ചൂണ്ടിക്കാട്ടി. അപ്പോയിന്റ്മെന്റ് എടുത്താൽ ആർക്കും അവരെ കാണാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, മുഖ്യമന്ത്രിയെ കാണാൻ അത്ര എളുപ്പമല്ലല്ലോ എന്ന് പരിഹസിച്ചുകൊണ്ട് സതീശൻ കൂട്ടിച്ചേർത്തു. മുഖ്യമന്ത്രിയും ഉയർന്ന സുരക്ഷയുള്ള വ്യക്തിയല്ലേ? മുഖ്യമന്ത്രിയോടൊപ്പം ഫോട്ടോ എടുക്കാൻ കഴിയുമെങ്കിൽ സോണിയ ഗാന്ധിയോടൊപ്പവും എടുക്കാമല്ലോ എന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതികളായ രണ്ട് സിപിഎം നേതാക്കൾ ഇപ്പോഴും ജയിലിലാണ്. ആ കേസിനെ മറച്ചുവെക്കാനുള്ള ശ്രമമാണ് ഈ ഫോട്ടോ വിവാദമുയർത്തുന്നതെന്ന് സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി നടത്തിയ വാർത്താസമ്മേളനം നിലവാരം കുറഞ്ഞതായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. സ്വർണക്കൊള്ള പ്രതികളെ സംരക്ഷിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും സതീശൻ ആരോപിച്ചു.
മുഖ്യമന്ത്രിക്കൊപ്പമുള്ള പോറ്റിയുടെ ഫോട്ടോ പുറത്തുവന്നു എന്ന് കരുതി, മുഖ്യമന്ത്രി സ്വർണക്കൊള്ളയിൽ പ്രതിയാണെന്ന് ഞങ്ങൾ ആരോപിച്ചോ എന്ന് സതീശൻ ചോദിച്ചു.