ജിറാഫ്-സീബ്ര ഇല്ലാതായിട്ട് 20 വർഷം: കാലിയായ കൂടിനുവേണ്ടി ഖജനാവ് കാലിയാക്കൽ തകൃതി

Giraffe–zebra enclosures vacant for over 20 years: Govt emptying treasury for empty cages in the zoo

Update: 2026-02-10 14:27 GMT

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ പുതിയ മൃഗങ്ങളെ എത്തിക്കാൻ വർഷങ്ങളായി ശ്രമിക്കുന്നുണ്ടെങ്കിലും, കൂടുകളുടെ നവീകരണവും അറ്റകുറ്റപ്പണികളും സജീവമായി പുരോഗമിക്കുകയാണ്. ജിറാഫ്, സീബ്ര, കരടി, മുതല തുടങ്ങിയ മൃഗങ്ങളുടെ കൂടുകളാണ് ഇപ്പോൾ പുതുക്കുന്നത്—ഇവയെല്ലാം പുതിയ മൃഗങ്ങൾ വരുമെന്ന പ്രതീക്ഷയിലാണ്.

എന്നാൽ, മൃഗശാലയിൽ ജിറാഫും സീബ്രയും അവസാനമായി ഉണ്ടായിരുന്നത് 20 വർഷത്തിലേറെ മുമ്പാണ്. ഇല്ലാതായ ഈ മൃഗങ്ങൾക്കായുള്ള കൂടുകൾക്ക് എല്ലാ വർഷവും വൻ തുക ചെലവഴിച്ച് നവീകരണം നടത്തിവരികയാണ്. അധികൃതർ വർഷങ്ങളായി ഇവയെ എത്തിക്കുമെന്ന് പറഞ്ഞുവരുന്നുണ്ടെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിട്ടില്ല.

വിദേശത്ത് നിന്ന് മൃഗങ്ങളെ കൊണ്ടുവരേണ്ടതിനാൽ, കേന്ദ്ര മൃഗശാല അതോറിറ്റിയുടെ അനുമതി ആവശ്യമാണ്. ഈ അനുമതി പരിഗണനയിലാണെങ്കിലും, വിദേശ മൃഗങ്ങൾക്ക് അനുമതി ലഭിക്കാൻ സാധ്യത വളരെ കുറവാണെന്നാണ് വിലയിരുത്തൽ.

മുതലകൾക്കായി മുമ്പ് ഉപയോഗിച്ചിരുന്ന കൂട്ടിൽ നിന്ന് സമീപത്തെ മറ്റൊരു കൂട്ടിലേക്ക് മാറ്റിയിരിക്കുകയാണ്. മുതലകളില്ലെങ്കിലും, പഴയ കൂട്ടിലെ കുളത്തിനു മുകളിൽ മേൽപാലം പോലുള്ള നിർമാണങ്ങൾ ചെയ്തിട്ടുണ്ട്.

അധികൃതരുടെ വാക്കനുസരിച്ച്, നടപടികൾ പുരോഗമിക്കുകയാണ്. ജിറാഫ്, സീബ്ര, അനാക്കോണ്ട, സിംഹം തുടങ്ങിയ ജീവികളെ എത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. എന്നാൽ, അന്തിമ തീരുമാനം കേന്ദ്ര മൃഗശാല അതോറിറ്റിയുടേതാണ്. അനുമതി ലഭിച്ചാൽ ഉടൻ പുതിയ മൃഗങ്ങളെ എത്തിക്കുമെന്നാണ് അവർ പറയുന്നത്. കൂടുകൾ പൂർണമായി നശിച്ചുപോകാതിരിക്കാനാണ് അറ്റകുറ്റപ്പണികൾ നടത്തുന്നതെന്നും അധികൃതർ വ്യക്തമാക്കി.

കൂടാതെ, വർഷങ്ങൾക്ക് മുമ്പ് നിർമിച്ച മുതല പാർക്ക് കാട് കയറി നശിച്ച നിലയിലാണ്. പാമ്പുകളുടെ കൂടിനടുത്താണ് വിദേശ മൃഗശാലകളുടെ മാതൃകയിൽ മുതലകളെ കാണാൻ വിവിധ കോണുകളിൽ നിന്ന് അവസരമൊരുക്കാൻ ലക്ഷ്യമിട്ട് പാർക്ക് നിർമിച്ചത്. എന്നാൽ, അതിനായി സ്ഥാപിച്ച കെട്ടിടങ്ങൾ ഉൾപ്പെടെ എല്ലാം നശിച്ച നിലയിലാണ് ഇപ്പോൾ.

Tags:    

Similar News