കടക്കെണിയിൽ മുങ്ങി കേരളം ;5.07 ലക്ഷം കോടിയുടെ കടബാധ്യത ,ഞെട്ടിക്കുന്ന വിവരങ്ങളുമായി ധവളപത്രം

By :  Devina Das
Update: 2026-06-04 06:32 GMT

തിരുവനന്തപുരം: ധനമന്ത്രി വി.ഡി. സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവളപത്രത്തിലെ വിവരങ്ങൾ പുറത്ത് . മുൻ പിണറായി സർക്കാർ അധികാരമൊഴിയുമ്പോൾ സംസ്ഥാന ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി രൂപ.കേരളത്തിന്റെ ആകെ കടബാധ്യത ഇപ്പോൾ 5.07 ലക്ഷം കോടി രൂപയാണെന്നാണ് യു.ഡി.എഫ് സർക്കാർ പുറത്തിറക്കിയ ധവളപത്രത്തിൽ കൃത്യമായി രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ പുതിയ സർക്കാർ അധികാരമേറ്റ ശേഷം മെയ് 16 വരെയുള്ള കണക്കുകൾ പ്രകാരം ഖജനാവിലെ നീക്കിയിരിപ്പ് 2,211.93 കോടി രൂപയായി ചുരുങ്ങിയെന്നും ധവളപത്രം വ്യക്തമാക്കുന്നു.

ഖജനാവിൽ പൂച്ച പെറ്റു കിടക്കുകയാണെന്ന മുഖ്യമന്ത്രിയുടെ മുൻ ആരോപണത്തെത്തുടർന്ന് മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ പുറത്തുവിട്ടതും പിന്നീട് വിവരാവകാശ നിയമപ്രകാരം ലഭ്യമായതുമായ കണക്കുകൾ പൂർണ്ണമായും ശരിവയ്ക്കുന്നതാണ് ഏപ്രിലിൽ ഖജനാവിലുണ്ടായിരുന്നത് 5,263.74 കോടി രൂപയാണെന്ന ഈ ഔദ്യോഗിക കണക്ക്.സംസ്ഥാന വരുമാനത്തിന്റെ 77 ശതമാനവും (മറ്റൊരു കണക്കിൽ ഏകദേശം 80 ശതമാനത്തോളം) ശമ്പളം, പെൻഷൻ, പലിശ അടവ് തുടങ്ങിയ നിർബന്ധിത ചെലവുകൾക്കായി മാത്രമാണ് നിലവിൽ വിനിയോഗിക്കുന്നത്. ഈ നിലവിലെ സാഹചര്യം ദീർഘകാലാടിസ്ഥാനത്തിൽ സംസ്ഥാനത്തിന് സാമ്പത്തികമായി ഒട്ടും നിലനിൽക്കുന്നതല്ലെന്ന് ധനകാര്യ റിപ്പോർട്ട് ഗൌരവമായി വിലയിരുത്തുന്നു.

സംസ്ഥാനം നേരിടുന്ന ട്രഷറി പ്രതിസന്ധി അതീവ രൂക്ഷമായി തുടരുകയാണെന്നാണ് ധവളപത്രത്തിലെ കണ്ടെത്തൽ. കഴിഞ്ഞ 2025-ൽ മാത്രം 262 ദിവസം വേയ്സ് ആൻഡ് മീൻസ് അഡ്വാൻസിനെയും 84 ദിവസം ഓവർഡ്രാഫ്റ്റിനെയും സർക്കാരിന് ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്. ഇതിന് പുറമെ മുൻ സർക്കാർ വരുത്തിവെച്ച 48,733 കോടി രൂപയുടെ ഭീമമായ കുടിശ്ശിക ബാധ്യതകൾ പുതിയ സർക്കാരിന് പൂർണ്ണമായും ഏറ്റെടുക്കേണ്ടി വന്നിരിക്കുകയാണ്. സംസ്ഥാന വരുമാനത്തിന്റെ വലിയൊരു പങ്ക് ഈ രീതിയിൽ ശമ്പളത്തിനും പലിശയ്ക്കുമായി മാറ്റിവെക്കേണ്ടി വരുന്നതിനാൽ, പുതിയ വികസന പ്രവർത്തനങ്ങൾക്കുള്ള മൂലധന ചെലവ് രാജ്യത്തെ തന്നെ ഏറ്റവും താഴ്ന്ന നിരക്കിലാണെന്നും ധവളപത്രത്തിൽ ചൂണ്ടിക്കാണിക്കുന്നു.ബജറ്റിന് പുറത്തുനിന്ന് വികസന ഫണ്ട് കണ്ടെത്താൻ മുൻ സർക്കാർ രൂപീകരിച്ച കിഫ്ബിഇപ്പോൾ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. കിഫ്ബിയുടെ വായ്പകൾ ഇപ്പോൾ സംസ്ഥാനത്തിന്റെ പൊതു കടപരിധിയിലാണ് കേന്ദ്ര സർക്കാർ ഉൾപ്പെടുത്തിയിരിക്കുന്നത്. കിഫ്ബിക്ക് സ്വന്തമായി യാതൊരു വരുമാനവുമില്ലാത്തതിനാൽ നിലവിലുള്ള 21,000 കോടി രൂപയുടെ വലിയ വായ്പാബാധ്യതയും അതിന്റെ തിരിച്ചടവും പൂർണ്ണമായും ഇനി സർക്കാരിന്റെ മേലാകും വരിക. കൂടാതെ കിഫ്ബിക്ക് വായ്പ എടുക്കാൻ ഗവൺമെന്റിനേക്കാൾ 1 മുതൽ 1.5 ശതമാനം വരെ കൂടുതൽ പലിശ നൽകേണ്ടി വരുന്നുണ്ട്. കിഫ്ബി പദ്ധതികളുടെ വിതരണത്തിൽ വലിയ രീതിയിലുള്ള പ്രാദേശിക അസമത്വമുണ്ടെന്നും, കണ്ണൂർ ജില്ലയിൽ മാത്രം ആകെ തുകയുടെ 20 ശതമാനത്തോളം ഫണ്ട് അനുവദിച്ചതായും റിപ്പോർട്ടിൽ പ്രത്യേകം പരാമർശിക്കുന്നു

Similar News