അന്തരിച്ച സംഗീത സംവിധായകൻ എസ് പി വെങ്കിടേഷിനെ അനുസ്മരിച്ച് നടൻ മോഹൻലാൽ
അന്തരിച്ച സംഗീത സംവിധായകൻ എസ് പി വെങ്കിടേഷിനെ അനുസ്മരിച്ച് നടൻ മോഹൻലാൽ. സിനിമയ്ക്ക് പുറത്തും എക്കാലവും നല്ല സൗഹൃദം തങ്ങൾ കാത്തുസൂക്ഷിച്ചിരുന്നുവെന്ന് മോഹൻലാൽ കുറിച്ചു. സോഷ്യൽ മീഡിയയിലൂടെയായിരുന്നു നടൻ വൈകാരികമായ കുറിപ്പ് പങ്കുവച്ചത്. അതോടൊപ്പം എസ് പി വെങ്കിടേഷ് സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പാടാനുള്ള ഭാഗ്യവും തനിക്കുണ്ടായി എന്ന് മോഹൻലാൽ കുറിച്ചു.
എസ് പി വെങ്കിടേഷ് സംഗീതമൊരുക്കിയ സ്ഫടികത്തിലെ 'ഏഴിമല പൂഞ്ചോല' എന്ന ഗാനവും ഗാന്ധർവ്വത്തിലെ 'അംബലത്വമല്ല അടിമത്വമല്ല' എന്നീ ഗാനങ്ങളാണ് മോഹൻലാൽ പാടിയത്. ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വീട്ടിൽ വച്ച് ചൊവ്വാഴ്ചയായിരുന്നു എസ് പി വെങ്കിടേഷിന്റെ അന്ത്യം.
1985 ൽ പുറത്തിറങ്ങിയ ജനകീയ കോടതി എന്ന ചിത്രത്തിലൂടെയായിരുന്നു എസ് പി വെങ്കിടേഷിന്റെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റം. മലയാളികൾക്ക് എന്നെന്നും ഓർത്തിരിക്കാനാകുന്ന ഒരുപിടി മനോഹരമായ ഗാനങ്ങൾ സമ്മാനിച്ചാണ് അദ്ദേഹം യാത്രയാകുന്നത്.
മോഹൻലാൽ പങ്കുവച്ച കുറിപ്പ്
മലയാള സിനിമയിൽ ഒരു കാലഘട്ടം മുഴുവൻ ഹൃദയഹാരിയായ സംഗീതം നിറച്ച പ്രിയപ്പെട്ട SP വെങ്കിടേഷ് നമ്മെ വിട്ടുപിരിഞ്ഞു. SP യുടെ മാന്ത്രികസ്പർശം നിറഞ്ഞ എത്രയെത്ര ഗാനങ്ങളും പശ്ചാത്തല സംഗീതവുമാണ് നമ്മൾ നെഞ്ചോട് ചേർത്തത്.രാജാവിന്റെ മകൻ, വഴിയോരക്കാഴ്ച്ചകൾ, കിലുക്കം, ദേവാസുരം തുടങ്ങി എന്റെ ഒട്ടേറെ ഹിറ്റ് സിനിമകൾക്ക് സംഗീതവും പശ്ചാത്തല സംഗീതവും അദ്ദേഹം ഒരുക്കി. അദ്ദേഹം സംഗീതം നൽകിയ രണ്ട് ഗാനങ്ങൾ പാടാനുള്ള ഭാഗ്യവും എനിക്കുണ്ടായി. സിനിമയ്ക്ക് പുറത്തും എക്കാലവും നല്ല സൗഹൃദം ഞങ്ങൾ കാത്തുസൂക്ഷിച്ചിരുന്നു. ഹൃദയവേദനയോടെ വിട.