പ്രളയം തകര്‍ത്ത ഗ്രാമമാകെ പുതുവെളിച്ചം നിറക്കുന്ന കൈത്തറി ഗ്രാമം പദ്ധതി ;പി രാജീവ്

By :  Devina Das
Update: 2026-01-31 09:27 GMT

കൊച്ചി: പ്രളയം പൂര്‍ണമായും തുടച്ചുനീക്കിയ, ജനങ്ങളുടെ കണ്ണീരില്‍ മുങ്ങിയ ചേന്ദമംഗലത്തിന്റെ ഉയിര്‍പ്പ് പൂര്‍ണമാക്കുകയാണ് ഈ സര്‍ക്കാരെന്ന് മന്ത്രി പി രാജീവ്.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

ചേക്കുട്ടിപ്പാവകളിലൂടെ ലോക ശ്രദ്ധയിലെത്തിയ കൈത്തറിയുടെ സ്വന്തം നാട്ടില്‍, ചേന്ദമംഗലത്ത് ഉയരുന്ന കൈത്തറി ഗ്രാമത്തിന്റെ ആദ്യ രണ്ട് ഘട്ടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സന്തോഷം നിങ്ങളുമായി പങ്കുവെക്കുകയാണ്. പദ്ധതിയുടെ ഉദ്ഘാടനംഇന്ന് വൈകുന്നേരം നിര്‍വ്വഹിക്കും. പ്രളയം തകര്‍ത്ത ഗ്രാമമാകെ പുതുവെളിച്ചം നിറക്കുന്ന പദ്ധതിയാണ് കൈത്തറി ഗ്രാമം. ചേറില്‍ പുതഞ്ഞു പോയ കൈത്തറിയുടെ സ്വന്തം നാടിന്റെ ഉയിര്‍പ്പ്.

നൂറുകണക്കിന് നെയ്ത്ത് തൊഴിലാളി കുടുംബങ്ങള്‍ തകര്‍ന്നുപോകുമായിരുന്ന ഇടത്തുനിന്ന് അവരെ കൈപിടിച്ചുയര്‍ത്തി, നെയ്ത്ത് തൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള സക്രിയ ഇടപെടല്‍ കൂടിയാണിത്.കൈത്തറി ആന്‍ഡ് ടെക്‌സ്‌റ്റൈല്‍സ് വകുപ്പ്, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡ്‌ലൂം ടെക്‌നോളജി, കെല്‍ തുടങ്ങിയ വകുപ്പുകളും സ്ഥാപനങ്ങളും വളരെ സജീവമായി നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഭാഗമായ പദ്ധതി ടൂറിസം മേഖലയിലും ചേന്ദമംഗലത്തിന് സഹായകമായി മാറും.

ഹെറിറ്റേജ് ടൂറിസം പ്രദേശമായി ചേന്ദമംഗലം മാറുന്നതോടെ സന്ദര്‍ശകര്‍ക്ക് നെയ്ത്ത് പ്രക്രിയ നേരിട്ടുകാണാനും പങ്കാളികളാകാനും സാധിക്കും. ഏറ്റവും മികച്ച കൈത്തറികളിലൊന്നായ ചേന്ദമംഗലത്തിലൂടെ കേരളത്തിന്റെ സാംസ്‌കാരികത്തനിമ പ്രചരിപ്പിക്കാനും ആ നാടിന്റെ സാമ്പത്തിക മേഖലയില്‍ മുന്നേറ്റമുണ്ടാക്കാനും നമുക്ക് സാധിക്കും' - പി രാജീവ് പറഞ്ഞു .

Similar News