ഇന്ത്യയിൽ നിന്ന് മോഷ്ടിച്ച 657 പുരാവസ്തുക്കള്‍ തിരികെ നൽകി അമേരിക്ക
ന്യൂഡൽഹി: ഇന്ത്യയിലെ വിവിധസ്ഥലങ്ങളിൽ നിന്ന് മോഷ്ടിച്ച് അമേരിക്കയിലേക്ക് കടത്തിയ 14 മില്യൺ ഡോളർ (ഏകദേശം 117 കോടി രൂപ) മൂല്യമുള്ള പുരാവസ്തുക്കൾ യുഎസ് ഇന്ത്യയ്ക്ക് കൈമാറി. അന്താരാഷ്ട്ര കള്ളക്കടത്ത് ശൃഖലകൾ വഴി അമേരിക്കയിലെത്തിയ 657ഓളം പുരാവസ്തുക്കളാണ് മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ഇന്ത്യയ്ക്ക് തിരിച്ച് നൽകിയത്.രാജ്യാന്തര പുരാവസ്തു കടത്ത് സംഘങ്ങളെക്കുറിച്ച് നടത്തിയ ഒന്നിലധികം അന്വേഷണങ്ങൾക്കൊടുവിലാണ് ഈ അപൂർവ്വ ശേഖരം വീണ്ടെടുത്തത്. കുപ്രസിദ്ധ വിഗ്രഹക്കടത്തുകാരൻ സുഭാഷ് കപൂർ, മുൻപ് ശിക്ഷിക്കപ്പെട്ട നാൻസി വീനർ എന്നിവരുമായി ബന്ധപ്പെട്ട ക്രിമിനൽ ശൃംഖലകളിൽ നിന്നാണ് അധികൃതർ ഈ പുരാവസ്തുക്കൾ കണ്ടെടുത്തത്.
ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തെ ലക്ഷ്യം വച്ചുള്ള വൻകിട കടത്ത് സംഘങ്ങളുടെ വ്യാപ്തി വളരെ വലുതാണെന്ന് ആൽവിൻ ബ്രാഗ് പറഞ്ഞു. പുരാവസ്തുക്കൾ വീണ്ടെടുക്കാൻ സഹായിച്ച മാൻഹട്ടൻ ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസിനും ഹോംലാൻഡ് സെക്യൂരിറ്റി ഡിപ്പാർട്ട്മെന്റിനും ഇന്ത്യൻ കോൺസുൽ ജനറൽ ബിനായ പ്രധാൻ നന്ദി അറിയിച്ചു.