ഖാര്‍ഗ് ദ്വീപില്‍ ആക്രമണം നടത്തി അമേരിക്ക;ഇറാന്‍ ആയുധം വച്ച് കീഴടങ്ങണമെന്ന് ട്രംപ്

By :  Devina Das
Update: 2026-03-14 05:33 GMT

വാഷിങ്ടൺ: ഇറാന്റെ എണ്ണക്കയറ്റുമതിയുടെ പ്രധാന കേന്ദ്രമായ ഖാർഗ് ദ്വീപിൽ ആക്രമണം നടത്തി അമേരിക്ക. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആണ് ഇക്കാര്യം ആവശ്യപ്പെട്ടത്. എന്നാൽ ദ്വീപിലെ സൈനിക കേന്ദ്രത്തെയാണ് ലക്ഷ്യമിട്ടതെന്നും എണ്ണ ഉൽപ്പാദന കേന്ദ്രങ്ങളെ ലക്ഷ്യമിട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഇറാനിയൻ എണ്ണക്കയറ്റുമതി മേഖലയുടെ സുപ്രധാന കേന്ദ്രമാണ് ഖാർഗ് എന്ന ചെറു ദ്വീപ്. പേർഷ്യൻ ഗൾഫ് കടലിൽ ഇറാൻ തീരത്തുനിന്ന് 25 കിലോമീറ്ററിലധികം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് കേന്ദ്രീകരിച്ചാണ് ഇറാന്റെ ക്രൂഡ് ഓയിൽ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത്.

8 കിലോമീറ്റർ നീളവും 5 കിലോമീറ്ററോളം വീതിയും മാത്രമാണ് ഈ ദ്വീപിനുള്ളത്.ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്രവും സുരക്ഷിതവുമായ കടന്നുപോകലിന് വെല്ലുവിളികൾ സൃഷ്ടിച്ചാൽ ആക്രമണം കടുപ്പിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. തങ്ങളുടെ പക്കലുള്ള മാരകമായ ആയുധങ്ങൾ പ്രയോഗിക്കും എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. ഇറാൻ സൈന്യം ആയുധം വച്ച് കീഴടങ്ങണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇറാന്റെ സൈന്യവും, ഈ ഭീകര ഭരണകൂടവുമായി ബന്ധപ്പെട്ട മറ്റെല്ലാവരും, ആയുധങ്ങൾ താഴെ വെച്ച് കീഴടങ്ങണം. അതാണ് ഇറാനിൽ അവശേഷിക്കുന്നത് സംരക്ഷിക്കാനുള്ള മാർഗമെന്നും ട്രംപ് സോഷ്യൽ മീഡിയ പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

Similar News