പേര് വെട്ടിയോ ? ബിജെപിയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥി പട്ടിക;ജോര്‍ജ് കുര്യനു പിന്നാലെ രവനീത് സിങ് ബിട്ടുവും പുറത്തേക്ക്
ന്യൂഡല്‍ഹി: ബിജെപിയുടെ രാജ്യസഭ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തു വന്നതിന് പിന്നാലെ കേന്ദ്രമന്ത്രിസഭാ പുനഃസംഘടനാ ചർച്ചകൾ സജീവം . ജോര്‍ജ് കുര്യനു പിന്നാലെ രവനീത് സിങ് ബിട്ടുവും കേന്ദ്രമന്ത്രിസഭയില്‍ നിന്നും പുറത്തേക്ക് . ഇരുവരുടേയും രാജ്യസഭ കാലാവധി ജൂണ്‍ 21 ന് അവസാനിക്കുകയാണ്.രണ്ടു കേന്ദ്രമന്ത്രിമാരുടെയും പേരുകള്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടംപിടിച്ചിട്ടില്ല. പഞ്ചാബില്‍ നിന്നുള്ള നേതാവാണ് രവനീത് സിങ് ബിട്ടു. പകരം മുതിര്‍ന്ന നേതാവും ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയുമായ തരുണ്‍ ചുഗ് ആണ് സ്ഥാനാര്‍ത്ഥി. 2027 ല്‍ പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ചുഗിന്റെ നാമനിര്‍ദ്ദേശം പ്രാധാന്യം അര്‍ഹിക്കുന്നു.
പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയാന്ത് സിങിന്റെ ചെറുമകനായ രവനീത് സിങ് ബിട്ടു, 2024 ലാണ് കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ ചേരുന്നത്. അതിനു പിന്നാലെ ബിജെപിയിലെ ഏറ്റവും പ്രമുഖനായ സിഖ് മുഖങ്ങളില്‍ ഒരാളായി രവ്നീത് ബിട്ടു ഉയര്‍ന്നുവന്നു. സിഖ് വോട്ടര്‍മാര്‍ക്കിടയില്‍ ബിജെപിയുടെ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ ശേഷിയുള്ള ഒരു നേതാവായാണ് ബിട്ടുവിനെ പൊതുവെ വിലയിരുത്തപ്പെട്ടിരുന്നത്.കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ക്കിടയില്‍ പാര്‍ലമെന്റില്‍ വെച്ച് രാഹുല്‍ ഗാന്ധിയും, മുന്‍ കോണ്‍ഗ്രസ് നേതാവായ രവനീത് ബിട്ടുവും തമ്മിലുള്ള വാക്‌പോര് ദേശീയ ശ്രദ്ധ നേടിയിരുന്നു. രാഹുല്‍ ഗാന്ധിയെ രാജ്യത്തിന്റെ ശത്രു എന്നു ബിട്ടു വിളിച്ചപ്പോള്‍, അതാ ചതിയന്‍ എന്നാണ് രാഹുല്‍ ഗാന്ധി രവനീത് സിങ് ബിട്ടുവിനോട് പ്രതികരിച്ചത്. 2025-ല്‍ പഞ്ചാബില്‍ നടന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പ്രധാനമന്ത്രിയെ അനുഗമിച്ചതും രവനീത് ബിട്ടുവായിരുന്നു.