ശബരിമല സ്വർണ്ണക്കൊള്ള ;കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍
കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ശ്രീകോവിലിലെ സ്വർണ്ണപാളികളുടെ സാമ്പിളുകൾ എവിടെ പരിശോധിക്കും എന്ന കാര്യത്തിൽ എസ്‌ഐടി ഇന്ന് കോടതിയെ നിലപാട് അറിയിക്കും. ജംഷെഡ്പൂരിലെ ലാബിൽ പരിശോധിക്കാനാണ് എസ് ഐ ടി തീരുമാനം.ജസ്റ്റിസുമാരായ വി രാജ വിജയരാഘവൻ, കെ വി ജയകുമാർ എന്നിവരുൾപ്പെട്ട ദേവസ്വം ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
കൊടിമര പുനഃപ്രതിഷ്ഠയിലെ ക്രമക്കേടുകൾ അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ച കാര്യം വിജിലൻസും കോടതിയെ അറിയിക്കും. 30 ദിവസത്തിനകം പ്രാഥമിക അന്വേഷണം പൂർത്തിയാക്കാനാണ് ഹൈക്കോടതി നിർദേശം.കൊടിമര നിർമ്മാണത്തിന് ഉപയോഗിച്ച സ്വർണത്തിന്റെ കണക്കുകളിൽ പൊരുത്തക്കേടുണ്ടെന്നും കോടതി നിരീക്ഷിച്ചിരുന്നു.
പരിശോധനയ്ക്കായി സാമ്പിളുകളെടുത്ത അംഗഭംഗം വന്ന പാളികൾ തിരികെ സ്ഥാപിക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി തന്ത്രി കണ്ഠരര് മഹേഷ് മോഹനനര് ദേവസ്വം ബോർഡിന് കത്തു നൽകിയിരുന്നു. തന്ത്രിയുടെ ആവശ്യം ബോർഡ് ഹൈക്കോടതിയെ അറിയിക്കും.