ഓപ്പറേഷൻ സിന്ദൂർ അവസാനിച്ചിട്ടില്ല; ഭീകരർക്കെതിരായ പോരാട്ടം തുടരും: പാകിസ്ഥാന് കടുത്ത മുന്നറിയിപ്പുമായി കരസേനാ മേധാവി

Operation Sindoor is not over: Army Chief issues stern warning to Pakistan

Update: 2026-01-13 13:28 GMT

ന്യൂഡൽഹി: പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി ഇന്ത്യ. ഓപ്പറേഷൻ സിന്ദൂർ ഇപ്പോഴും തുടരുകയാണെന്നും ഭീകരവാദത്തിനെതിരായ പോരാട്ടം തുടർന്നുകൊണ്ടിരിക്കുമെന്നും കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വ്യക്തമാക്കി.

ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള പ്രകോപനമോ തെറ്റായ നീക്കമോ ഉണ്ടായാൽ അതിന് ശക്തമായും ഉറച്ചതുമായ തിരിച്ചടി നൽകുമെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ വർഷം പഹൽഗാം ഭീകരാക്രമണത്തിന്റെ പ്രതികാരമായി നടത്തിയ ഓപ്പറേഷനിൽ 31 ഭീകരരെയാണ് ഇല്ലാതാക്കിയത്. ഇതിൽ 65 ശതമാനവും പാകിസ്താൻ സ്വദേശികളാണ്. പ്രാദേശിക ഭീകരരുടെ എണ്ണം ഏകദേശം ഒറ്റയക്കത്തിലേക്ക് ചുരുങ്ങി. റിക്രൂട്ട്മെന്റ് ഏതാണ്ട് നിലച്ചിരിക്കുന്നു; 2025ൽ രണ്ട് കേസുകൾ മാത്രമേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളൂ.

ഇപ്പോഴും പാക് അതിർത്തിയിൽ എട്ടോളം ഭീകര ക്യാമ്പുകൾ സജീവമായി നിലനിൽക്കുന്നുണ്ട്. ഇതിൽ ആറെണ്ണം നിയന്ത്രണരേഖയ്ക്ക് (LoC) അപ്പുറവും രണ്ടെണ്ണം അന്താരാഷ്ട്ര അതിർത്തിയിലുമാണ്. പാകിസ്ഥാൻ ഏതെങ്കിലും തരത്തിൽ പ്രകോപനമുണ്ടാക്കിയാൽ ശക്തമായ മറുപടി നൽകുമെന്ന് ജനറൽ ദ്വിവേദി ഊന്നിപ്പറഞ്ഞു.

കശ്മീരിൽ ഭീകരവാദത്തിൽ നിന്ന് ടൂറിസത്തിലേക്കുള്ള മാറ്റം വ്യക്തമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നാല് ലക്ഷത്തിലധികം തീർത്ഥാടകർ പങ്കെടുത്ത സമാധാനപരമായ അമർനാഥ് യാത്ര ഇതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ്.

അടുത്തിടെ അതിർത്തിയിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പാകിസ്ഥാനുമായി DGMO തലത്തിൽ ചർച്ചകൾ നടത്തിയതായും കരസേനാ മേധാവി വെളിപ്പെടുത്തി.

Similar News