കൊച്ചിയിലുൾപ്പെടെ 'കേരള സ്റ്റോറി 2' ഷോ റദ്ദാക്കി
കൊച്ചി: 'കേരള സ്റ്റോറി 2' സിനിമയ്ക്കെതിരെ കേരളത്തിലെ വിവിധയിടങ്ങളിലെ തിയറ്ററുകളിൽ ഡിവൈഎഫ്ഐ പ്രതിഷേധം. കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലാണ് തിയറ്ററിനുള്ളിൽ കയറി ഡിവൈഎഫ്ഐ പ്രവർത്തകർ പ്രതിഷേധിച്ചത്. കൊച്ചി ഷേണായീസ് തിയറ്ററിനുള്ളിലാണ് പ്രതിഷേധം നടന്നത്. ഡിവൈഎഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റവും ഉണ്ടായി. പ്രതിഷേധത്തെത്തുടർന്ന് ഷേണായീസിലെ ഷോ റദ്ദാക്കി. ഷോ റദ്ദാക്കിയതോടെ പ്രതിഷേധം അവസാനിപ്പിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ പിരിഞ്ഞു. കണ്ണൂരിലെ ലിബർട്ടി തിയറ്ററിലെ കേരള സ്റ്റോറി 2 വിന്റെ എല്ലാ ഷോകളും റദ്ദാക്കിയിട്ടുണ്ട്. മൂന്ന് ഷോകളായിരുന്നു ഉണ്ടായിരുന്നത്. ഡിവൈഎഫ്ഐ പ്രവർത്തകരുടെ പ്രതിഷേധം കണക്കിലെടുത്താണ് കണ്ണൂരിലെയും തലശേരിയിലെയും മുഴുവൻ ഷോകളും റദ്ദാക്കിയതെന്ന് തിയറ്റർ ജീവനക്കാർ അറിയിച്ചു.
കേരളത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള കേരള സ്റ്റോറി 2 എന്ന സിനിമയുടെ പ്രദർശനം അനുവദിക്കില്ലെന്നും പ്രദർശനം റദ്ദാക്കണമെന്നാണ് ആവശ്യപ്പെടുന്നതെന്നും ഡിവൈഎഫ്‌ഐ പ്രവർത്തകർ അറിയിച്ചു. അതേസമയം പല തിയറ്ററുകളിലും വിരലിലെണ്ണാവുന്ന ടിക്കറ്റുകൾ മാത്രമാണ് വിറ്റു പോയത്.പത്തിൽ താഴെ ബുക്കിങ് ഉണ്ടായിരുന്നതും ഷോ കാൻസൽ ചെയ്യാൻ കാരണമായി. കോഴിക്കോടും കാണാൻ ആളില്ലാത്തതിനെ തുടർന്ന് ഇന്നലെ രാത്രിയിലെ ഷോയും റദ്ദാക്കിയിരുന്നു. കേരള സ്റ്റോറി ആദ്യ ഭാഗത്തിനെതിരെയും ഇടതുപക്ഷ സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.