കരുത്തിന്റെ കരുതലിന്റെ കേരള മാതൃക ;വയനാട് ടൗണ്‍ഷിപ്പിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

By :  Devina Das
Update: 2026-03-01 07:54 GMT

തിരുവനന്തപുരം: വയനാട് ടൗൺഷിപ്പിന്റെ ആദ്യഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. അടുത്ത മഴക്കാലത്തിന് മുൻപ് മുഴുവൻ ദുരന്തബാധിതർക്ക് സ്വന്തം ഭൂമിയും വീടും നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒട്ടും എളുപ്പമായിരുന്നില്ല നമ്മുടെ യത്‌നമെന്നും നമ്മുടെ പുനരധിവാസ പ്രവർത്തനങ്ങൾ എല്ലാ കോണുകളിൽ നിന്നും നല്ല പിന്തുണയാണ് ലഭിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഈ പദ്ധതയിയുമായി സർക്കാർ മുന്നോട്ട് പോയപ്പോൾ തടസങ്ങൾ ഏറെയുണ്ടായി. വ്യാജ പ്രചാരണങ്ങൾ മുതൽ കേന്ദ്ര സഹായനിഷേധം വരെ. ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കാനും ചിലർ ശ്രമിച്ചു. കോടതി വ്യവഹാരങ്ങൾ വേറെ ഭാഗത്ത് നടന്നു. ദുരിതാശ്വാസനിധിയിലേക്ക് ചില്ലികാശ് നൽകരുതെന്ന് പറയാനും ആളുകൾ ഉണ്ടായി. ദുരന്തമുണ്ടായ ആദ്യ ആഴ്ചയിൽ തന്നെ ചിലർ അതിന് തുടക്കമിട്ടു. യഥാർഥ കാര്യങ്ങൾ ജനങ്ങളുടെ മുന്നിൽ എത്തിക്കാൻ ബാധ്യതപ്പെട്ട മാധ്യമങ്ങൾ പോലും വ്യാജംചമച്ച് പുനരധിവാസ പദ്ധതിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കാഴ്ചയും കണ്ടു.ലോകത്താകെയുണ്ടായ മഹായുദ്ധങ്ങളിൽ പോലും യുദ്ധനീതി എന്ന ഒന്നുണ്ടായിരുന്നു പക്ഷെ ഇവിടെ നാം കണ്ടത് ഈ പുനരധിവാസ പദ്ധതിക്കെതിരെ വൈരനിര്യാതന ബുദ്ധിയോടെയുള്ള ചിലരുടെ ഇടപെടലാണ്. അതിൽ ലോകത്ത് കാണുന്ന യുദ്ധ നീതിപോലും കണ്ടില്ലെന്ന് പിണറായി പറഞ്ഞു

ഈ പദ്ധതി പൂർത്തിയാകുമെന്ന കാര്യത്തിൽ തുടക്കത്തിൽ തന്നെ അശേഷം സംശയമുണ്ടായിരുന്നില്ല. എല്ലാവരും ഈ ആശയത്തോട് യോജിച്ചു. എല്ലാവരും സഹകരിച്ചു. കുഞ്ഞുങ്ങൾ മുതൽ മുതിർന്ന പൗരൻമാരെ വരെ സഹായിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചു. പാരസ്പര്യത്തിന്റെ കേരള മാതൃക ലോകം വീണ്ടും കണ്ടെന്നും പിണറായി പറഞ്ഞു.

ഉരുൾപൊട്ടലിൽ വീടും സ്ഥലവും പൂർണമായി നഷ്ടപ്പെട്ട ഒന്നാംഘട്ട പട്ടികയിലെ 178 കുടുംബങ്ങൾക്കാണ് വീട് കൈമാറിയത്. ആയിരം ചതുരശ്രയടിയാണ് വിസ്തീർണം. ഏഴ് സെന്റിന്റെ പട്ടയം നൽകും. നിർമാണം തുടങ്ങി 320ാം ദിനമാണ് ആദ്യഘട്ടം പൂർത്തിയായത്.

2024 ജൂലൈ 29ന് രാത്രി പുഞ്ചിരിമട്ടം പൊട്ടി ഒരു ജനതയാണ് ഒലിച്ചുപോയത്. വീണ്ടും ഒരുമിച്ച് ജീവിക്കണം എന്നതായിരുന്നു സർവവും നഷ്ടപ്പെട്ടവരുടെ ആഗ്രഹം. അതിനൊപ്പം സർക്കാർ നിന്നു. അസാധ്യത്തെ സാധ്യമാക്കുന്ന ഇച്ഛാശക്തിയിലൂടെ അത് നേടി. ചുറ്റുമതിൽ, ഗേറ്റ്, 11.42 കിലോമീറ്റർ റോഡ്, ഭൂഗർഭ വൈദ്യുത, ജലവിതരണ ശൃംഖല, കുടിവെള്ള സംഭരണി, സീവേജ് ട്രീറ്റ്മെന്റ് പ്ലാന്റുകൾ, സോളാർ പാനൽ, ഗ്രീൻ സ്പെയ്സ്... എല്ലാം സജ്ജം.

അമ്പത്തെട്ടു തരം പരിശോധനകൾ പൂർത്തിയാക്കിയാണ് ഓരോ വീടിന്റെയും നിർമ്മാണം പൂർത്തിയാക്കുന്നത്. ഓരോ നിർമ്മാണ ഘട്ടത്തിനു മുമ്പും ശേഷവും പരിശോധിച്ച് നിർമ്മാണ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നതായി ഉറപ്പുവരുത്തുന്നുണ്ട്. അത് ഉറപ്പുവരുത്തിയ ശേഷം മാത്രമാണ് നിർമ്മാണം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നത്. നിർമ്മാണഘട്ടത്തിലുള്ള ഓരോ പരിശോധനയും റെക്കോർഡ് ചെയ്ത് സൂക്ഷിക്കുന്നുണ്ട്. ഓരോ പരിശോധനയുടെ വീഡിയോയും അതുപോലെ ഫോട്ടോയും എടുത്ത് സൂക്ഷിക്കുന്നു. ഈ രീതിയിൽ യാതൊരുവിധ പോരായ്മകളും ഇല്ലാതെയാണ് നിർമ്മാണത്തിന്റെ ഓരോ ഘട്ടവും മുമ്പോട്ടു കൊണ്ടുപോയത്.

വീടുകൾക്ക് പൂർണ്ണനാശം സംഭവിച്ച വ്യക്തികൾക്കുള്ള വീടുകളാണ് ആദ്യഘട്ടമായി വിതരണം ചെയ്യുന്നത്. ദുരിതബാധിതർക്ക് സർക്കാർ രണ്ട് ഓപ്ഷനുകൾ നൽകിയിരുന്നു. ഒന്നുകിൽ അവർക്ക് സർക്കാർ നൽകുന്ന ടൗൺഷിപ്പിൽ ഒരു വീട് ഓപ്റ്റ് ചെയ്യാം, അല്ലെങ്കിൽ സർക്കാരിന്റെ പുനരധിവാസ തുകയായി പതിനഞ്ച് ലക്ഷം രൂപ സ്വീകരിക്കാം. മഹാഭൂരിപക്ഷം കുടുംബങ്ങളും സർക്കാരിന്റെ ടൗൺഷിപ്പിലുള്ള വീട് തന്നെ സ്വീകരിച്ചു എന്നുള്ളത് ഇതിന്റെ ഗുണമേന്മയും സ്വീകാര്യതയും വെളിവാക്കുന്നു. ദുരന്തത്തിൽ നഷ്ടമുണ്ടായ സംരംഭകർക്കും കച്ചവട സ്ഥാപനങ്ങൾക്കുമുള്ള പുനരുജ്ജീവന പദ്ധതിയും നടപ്പാക്കുകയാണ്. അതും ബന്ധപ്പെട്ടവർക്കു സ്വീകാര്യമായ നിലയിൽ.

ഇതോടൊപ്പം കെ എസ് എഫ് ഇയുടെ ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന കൽപ്പറ്റ ജനറൽ ആശുപത്രിയുടെ അനക്‌സ് കോംപ്ലക്‌സിൻ്റെ നിർമാണ പ്രവർത്തനവും ആരംഭിക്കുകയാണ്. കൽപ്പറ്റ ഗവ. എൽ പി. സ്കൂൾ ഇങ്ങോട്ട് മാറ്റുകയാണെങ്കിൽ സ്ഥലം ഒരുക്കും. ടൗൺഷിപ്പിൽ നിർമിച്ച എല്ലാ വീടിനും അവശ്യം വേണ്ട ഫർണിച്ചർ നൽകുന്ന കാര്യവും ആലോചിക്കും.

മനുഷ്യർ ഭേദചിന്തകൾക്ക് അതീതമായി പരസ്പരം താങ്ങും തണലുമാകുന്ന കേരള മാതൃക വീണ്ടും ലോക ശ്രദ്ധ ആകർഷിക്കുകയാണ്. വിദ്വേഷങ്ങളില്ലാതെ പരസ്പരസ്‌നേഹത്തോടെ മനുഷ്യർ ഇടകലരുന്ന ഇടങ്ങളെല്ലാം ചിലരെ അസ്വസ്ഥരാക്കാറുണ്ട്. അവരാണ് കേരളത്തിനെതിരെ വ്യാജ നിർമ്മിതികളും വ്യാജ പ്രചാരണങ്ങളും അതിന് വേണ്ട സിനിമകൾ അടക്കം സൃഷ്ടിക്കുന്നത്. അവർക്കുള്ള മറുപടി കൂടിയാണ് കേരളത്തിന്റെ ഈ സ്‌നേഹ മാതൃക.

ഇത് സർക്കാരിന്റെ നിശ്ചയദാർഢ്യം ഒന്നുകൊണ്ടു മാത്രം നടന്നതാണ്. അതിനു നല്ലവരായ മുഴുവൻ ജനങ്ങളുടെയും അകമഴിഞ്ഞ പിന്തുണയും സർക്കാരിന്റെ കൂടെയുണ്ടായി. ആ പരസ്പരസ്‌നേഹം ഉയർത്തിപ്പിടിച്ച് നമുക്ക് മുന്നോട്ടു നീങ്ങാം. ഈ ടൗൺഷിപ്പിന്റെ ആദ്യഘട്ടം പൂർത്തിയായതായി പ്രഖ്യാപിക്കുന്നു

Similar News