ഞാൻ പോരാടി നിൽക്കുന്ന ആളാണ്; എത്ര കൊമ്പനായാലും പോരാടും ,എന്റെ ശരീരം, സമയം, പണം, മനസ്സ് ഇതെല്ലാം സംഘടനയ്ക്ക് വേണ്ടി കൊടുത്തില്ലേ...? ആനന്ദിന്റെ ഫോൺ സംഭാഷണം പുറത്ത്
തിരുവനന്തപുരം :ആർ എസ് എസ് പ്രവർത്തകൻ ആനന്ദിന്റെ മരണത്തിൽ ബി ജെ പി നേതൃത്വത്തെ ആകെ പ്രതിക്കൂട്ടിലാക്കികൊണ്ടുള്ള ഫോൺ സംഭാഷണം പുറത്തു വന്നു .
ഇതോടുകൂടി , ആനന്ദിനെ വ്യക്തിപരമായി അറിയില്ലെന്നും പേര് ഒരുഘട്ടത്തിലും പട്ടികയിലില്ലായിരുന്നെന്നുമുള്ള ബി ജെ പി നേതൃത്വത്തിന്റെ വിശദീകരണം പൊളിയുകയാണ് .
ആനന്ദ് സംഘപരിവാറിന്റെ സജീവ പ്രവർത്തകൻ ആയിരുന്നു എന്ന് വ്യക്തമാക്കുന്ന ചിത്രങ്ങളും പുറത്തു വന്നിരിക്കുകയാണ് .
കഴിഞ്ഞ സിഎഎ പ്രക്ഷോഭകാലത്ത് അതിനെതിരായി ബിജെപി നടത്തിയ പരിപാടിയിൽ ആനന്ദ് പ്രസംഗിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്
സ്ഥാനാർഥി നിർണ്ണയത്തിൽ നിന്നും തന്നെ ഒഴിവാക്കിയെന്ന പരാതി ഉന്നയിച്ചുകൊണ്ടാണ് തിരുമല ജയ്‌നഗർ സരോവരത്തിൽ ആനന്ദ് കെ. തമ്പി(39) ശനിയാഴ്ച വൈകിട്ട് വീടിന്റെ പുറകിലെ ഷെഡിൽ തൂങ്ങി മരിച്ചത് .
പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും 5 മണിയോടെ മരണം സ്ഥിതീകരിക്കുകയായിരുന്നു .സംഭവത്തിൽ എഫ് ഐ ആർ രേഖപ്പെടുത്തി പോലീസ് ആന്യോഷണം ആരംഭിച്ചിട്ടുണ്ട് .
ആത്മഹത്യാ കുറിപ്പിൽ ചില വ്യക്തികളുടെ പേരുകൾ പരാമർശിച്ചിട്ടുണ്ട് .ബിജെപി, ആർഎസ്എസ് നേതാക്കൾക്ക് മണ്ണുമാഫിയയുമായി ബന്ധമുണ്ടെന്നുൾപ്പെടെ ആരോപിച്ച് സുഹൃത്തുകൾക്ക് വാട്‌സാപ്പ് സന്ദേശം അയച്ചശേഷമായിരുന്നു ആനന്ദ് ആത്മഹത്യ ചെയ്തത് .
സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചെങ്കിലും ആർഎസ്എസ്, ബിജെപി പ്രവർത്തകർ മാനസിക സമ്മർദത്തിലാക്കിയെന്നും കുറിപ്പിൽ പറയുന്നു .
"പ്രസ്ഥാനത്തിനുവേണ്ടി രണ്ടുപതിറ്റാണ്ടിലേറെ പ്രവർത്തിച്ചിട്ടും ബിജെപിയും ആർഎസ്എസും ചെയ്തത് കണ്ടോ" എന്നാണ് ഫോൺ സംഭാഷണത്തിൽ സുഹൃത്തിനോട് ആനന്ദ് ചോദിക്കുന്നത് . "ഞാൻ രണ്ടും കല്പിച്ചാണ്. മത്സരിക്കാൻ തീരുമാനിച്ചു.
സമ്മർദ്ദം എല്ലാ ഭാഗത്തുനിന്നും ഉണ്ട്. സംഘടനയുടെ ചുമതലയുള്ള ചിലർക്ക് മാത്രേയുള്ളൂ. ഇത്രമാത്രം അപമാനിച്ചു, ഇനി അവരെ വെറുതെവിടാൻ എന്റെ മനസ്സ് സമ്മതിക്കില്ല. ഞാൻ പോരാടി നിൽക്കുന്ന ആളാണ്. എത്ര കൊമ്പനായാലും പോരാടും.
ഒരു കാര്യം ഏറ്റെടുത്താൽ അത് ചെയ്ത് തീർത്തിട്ടേ അവിടെനിന്ന് മാറൂ, എന്ത് പ്രതിസന്ധി നേരിട്ടാലും. ഇത്രയും കാലം സംഘടനയ്ക്ക് വേണ്ടി എന്തും ചെയ്യുന്ന അവസ്ഥയിൽ അല്ലേ നിന്നത്.
എന്റെ ശരീരം, സമയം, പണം, മനസ്സ് ഇതെല്ലാം സംഘടനയ്ക്ക് വേണ്ടി കൊടുത്തില്ലേ...? എന്നിട്ട് തിരിച്ച് ഈ പരിപാടി കാണിക്കുമ്പോൾ, അത് നാലായി മടക്കി പോക്കറ്റിൽ വെച്ച് വീട്ടിൽ പോയിട്ടിരിക്കാൻ എന്നെക്കൊണ്ട് പറ്റില്ല", ഇത്തരത്തിലായിരുന്നു ആനന്ദ് സുഹൃത്തിനോട് ഫോൺ സംഭാഷണത്തിലൂടെ പറഞ്ഞത് .