ഗണേഷ്‌കുമാര്‍ നേരിട്ടു വിളിച്ച് ക്ഷമാപണം നടത്തി ,എല്ലാം 'കോംപ്രമൈസാക്കി;പരാതിയില്ലെന്ന് ബിന്ദു മേനോന്‍
തിരുവനന്തപുരം: മന്ത്രി കെ ബി ഗണേഷ്‌കുമാർ നേരിട്ടു വിളിച്ച് ക്ഷമാപണം നടത്തിയെന്നും എല്ലാം 'കോംപ്രമൈസാക്കിയെന്നും ഭാര്യ ബിന്ദു മേനോൻ. രാവിലെ മന്ത്രി വിളിച്ചു. പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞു. ഈ സംഭവത്തിൽ പൊലീസിൽ പരാതി നൽകാനില്ല. കഴിഞ്ഞ 13 വർഷമായി ഒരുമിച്ച് താമസിക്കുന്നു. പല പ്രശ്‌നങ്ങളും ജീവിതത്തിൽ ഉണ്ടായിട്ടുണ്ട്. ഇതുകൊണ്ട് ഇട്ടെറിഞ്ഞു പോകാൻ പറ്റില്ലല്ലോ. മനുഷ്യർ എല്ലാവർക്കും തെറ്റുകൾ പറ്റും. മന്ത്രിയായതുകൊണ്ടാണ് ഇക്കാര്യം ലോകം മുഴുവൻ അറിഞ്ഞതെന്ന് ബിന്ദു മേനോൻ പറഞ്ഞു.ഈ സംഭവത്തിൽ മന്ത്രി പൊതുജനങ്ങളോട് ക്ഷമാപണം നടത്തേണ്ടതില്ല. ഞാനാണ് മന്ത്രിയുടെ കൂടെ ജീവിക്കുന്നതെങ്കിൽ, എന്നോട് ക്ഷമ പറഞ്ഞാൽ മതിയാകും. ഈ വിഷയത്തിൽ റിവഞ്ച് എടുത്ത് മുന്നോട്ടു പോകാൻ ആഗ്രഹിക്കുന്നില്ല. വേണമെങ്കിൽ പരാതിയുമായി മുന്നോട്ടു പോകാമായിരുന്നു. പല തവണയും തനിക്ക് പോകാമായിരുന്നു. എന്നാൽ എല്ലാം വിട്ടെറിഞ്ഞ് ഭർത്താവിനൊപ്പം വന്നത് അദ്ദേഹത്തെ അത്രയ്ക്ക് ഇഷ്ടമായിരുന്നതു കൊണ്ടാണ്. ബിന്ദു മേനോൻ പറഞ്ഞു.അതുകൊണ്ടാണ് പരാതി നൽകാനൊന്നും പോകാതെ, ക്ഷമാപണം നടത്തിക്കൊണ്ടുള്ള മന്ത്രി ഗണേഷിന്റെ ഫോൺകോളിനായി കാത്തിരുന്നത്. പ്രശ്‌നം അവസാനിപ്പിക്കാൻ ആരുടെയും സമ്മർദ്ദമുണ്ടായിരുന്നില്ല. ഇനി ഇതുമായി ബന്ധപ്പെട്ട ഒരു വിഷയത്തിനുമില്ല. എല്ലാം അവസാനിപ്പിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽമീഡിയയിൽ അടക്കം വിവാദങ്ങൾ അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. വിവാദമുണ്ടാക്കി സർക്കാരിനെ അപകീർത്തിപ്പെടുത്താനും ആഗ്രഹിക്കുന്നില്ലെന്നും ബിന്ദു മേനോൻ കൂട്ടിച്ചേർത്തു.