പിന്നിലും വേണം കേട്ടോ? വാഹനത്തിന്റെ പിന്‍ സീറ്റിലും സീറ്റ് ബല്‍റ്റ് നിർബന്ധമാണെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്
തിരുവനന്തപുരം : വാഹനത്തിന്റെ പിൻ സീറ്റിലും സീറ്റ് ബൽറ്റ് നിർബന്ധമാണെന്ന മുന്നറിയിപ്പുമായി കേരളാ പൊലീസ്. പിന്നിലിരിക്കുന്ന യാത്രക്കാർ സീറ്റ്‌ബെൽറ്റ് ധരിക്കാത്ത പക്ഷം, തങ്ങൾക്ക് മാത്രമല്ല, മുന്നിൽ ഇരിക്കുന്നവർക്കും ഗുരുതരമായ അപകടം സംഭവിക്കാൻ സാധ്യതയുണ്ടെന്ന് കേരളാ പൊലീസ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ പറയുന്നു.ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം :
പിന്നിലും വേണം കേട്ടോ?
വാഹനം ഓടിക്കുമ്പോൾ മുന്നിലിരിക്കുന്ന യാത്രക്കാരെ മാത്രം സീറ്റ്‌ബെൽറ്റ് ധരിക്കാൻ നിർബന്ധിക്കുന്ന പ്രവണതയുണ്ട്. എന്നാൽ അപകടം സംഭവിക്കുമ്പോൾ മുന്നിലും പിന്നിലും ഇരിക്കുന്ന യാത്രക്കാരെ ഒരുപോലെ അപകട സാധ്യതകളിൽ നിന്ന് രക്ഷിക്കുന്നത് സീറ്റ്‌ബെൽറ്റ് ആണ്.
പിന്നിലിരിക്കുന്ന യാത്രക്കാർ സീറ്റ്‌ബെൽറ്റ് ധരിക്കാത്ത പക്ഷം, തങ്ങൾക്ക് മാത്രമല്ല, മുന്നിൽ ഇരിക്കുന്നവർക്കും ഗുരുതരമായ അപകടം സംഭവിക്കാൻ സാധ്യതയുണ്ട്.സെക്കൻഡറി, ടെറിഷറി ഇമ്പാക്ടുകളിൽ നിന്ന് സംരക്ഷണം നൽകുന്ന സീറ്റ് ബെൽറ്റ് യാത്രക്കാർ വാഹനത്തിൽ നിന്ന് തെറിച്ചു പോകുന്നതും, ഗുരുതര പരിക്കുകൾ സംഭവിക്കുന്നതും തടയുന്നു. കാറപകടങ്ങളിൽ 45% മരണവും, 60% ഗുരുതര പരിക്കുകളും സീറ്റ് ബെൽറ്റ് ധരിച്ചാൽ ഒഴിവാക്കാം.
അതിനാൽ, വാഹനത്തിൽ സഞ്ചരിക്കുമ്പോൾ മുന്നിലായാലും പിന്നിലായാലും എല്ലാ യാത്രക്കാരും സീറ്റ്‌ബെൽറ്റ് ധരിക്കേണ്ടത് നിയമപരമായും സുരക്ഷക്കായും നിർബന്ധമാണ്. യാത്രയുടെ ആരംഭത്തിൽ തന്നെ എല്ലാവരും സീറ്റ്‌ബെൽറ്റ് ധരിച്ചിരിക്കുന്നുവെന്ന് ഉറപ്പാക്കണം.
സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുകയും, ഓരോ യാത്രയും സുരക്ഷിതമാക്കുകയും ചെയ്യുക.