കാന്‍സര്‍ അതിജീവനത്തെക്കുറിച്ച് മനസ്സുതുറന്ന് മംമ്ത മോഹന്‍ദാസ്
ലോക കാന്‍സര്‍ ദിനത്തില്‍ നടി മംമ്ത മോഹന്‍ദാസ് പറഞ്ഞ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. കാന്‍സറിനെ നേരിടാന്‍ ആദ്യം വേണ്ടത് മനക്കരുത്താണെന്നാണ് മംമ്ത പറയുന്നത്. രണ്ട് തവണ കാന്‍സറിനെ അതിജീവിച്ച വ്യക്തിയാണ് മംമ്ത മോഹന്‍ദാസ്. എല്ലാ ചികിത്സയും പരാജയപ്പെട്ടപ്പോള്‍ പുതിയൊരു മരുന്നിന്റെ പരീക്ഷണത്തില്‍ പങ്കെടുത്തതിനെക്കുറിച്ചും മംമ്ത സംസാരിക്കുന്നുണ്ട്.
ആ വാക്കുകളിലേക്ക്
ച്ച്കിസ് ലിംഫോമ എന്ന തരം കാന്‍സറായിരുന്നു എനിക്ക്. അതേക്കുറിച്ച് ഒരു വിവരവും ഓണ്‍ലൈനില്‍ ലഭ്യമായിരുന്നില്ല.
അന്നത്തെ ഇന്റര്‍നെറ്റ് ജിപിആര്‍എസ് ആയിരുന്നു. ലോഡ് ആകാന്‍ ഒരുപാട് സമയമെടുക്കും. അതുകാരണം നമ്മള്‍ കടന്നു പോകുന്ന മാനസികാവസ്ഥ ഊഹിക്കാനാകുമല്ലോ. ഞാന്‍ നേരിടാന്‍ പോകുന്നതിനെക്കുറിച്ച് ഒരു ധാരണയുമില്ല. എന്റെ മാതാപിതാക്കള്‍ക്കും അറിവില്ല. എല്ലാവരും മുകളിലേക്ക് നോക്കിയിരിക്കുകയാണ്.എന്റെ ടൈപ്പ് കാന്‍സറിനുള്ള മരുന്ന് പുറത്തേക്ക് വരുന്നത് 40 വര്‍ഷത്തെ ഗവേഷണങ്ങള്‍ക്ക് ശേഷമാണ്. എല്ലാ ചികിത്സയും പരാജയപ്പെട്ടപ്പോള്‍ 2014ല്‍ ഞാന്‍ യുസിഎല്‍എയില്‍ പോയി ഒരു ക്ലിനിക്കല്‍ സ്റ്റഡിയുടെ ഭാഗമായി.
അതൊരു മിറാക്കിള്‍ ആയിരുന്നു. നീണ്ട കഥയാണ്. ഇവിടെ ആവര്‍ത്തിക്കുന്നില്ല.ആ മരുന്നിനായുള്ള റിസര്‍ച്ച് ആരംഭിക്കുന്നത്. 1984 ലായിരുന്നു. ഞാന്‍ ജനിച്ച വര്‍ഷം. ചിലപ്പോള്‍ ഞാന്‍ അതേക്കുറിച്ച് ചിന്തിക്കാറുണ്ട്. എന്നോടൊപ്പം എങ്ങനെയോ ആ മരുന്നും സഞ്ചരിക്കുകയാണ്. ഭാഗ്യവശാല്‍ എനിക്കത് ലഭിച്ചു. ആ മരുന്ന് കാരണം മാത്രമാണ് എനിക്ക് ജീവിതം നീട്ടി കിട്ടുകയും ഇന്ന് നിങ്ങളുടെ മുന്നില്‍ നില്‍ക്കാന്‍ സാധിക്കുകയും ചെയ്തത്.
നേരത്തെ എല്ലാവരും പറഞ്ഞു, ഹെല്‍ത്തി ലൈഫ് സ്റ്റൈല്‍, പുകവലി പാടില്ല, മദ്യപാനം പാടില്ല, വ്യായമം എന്നൊക്കെ. എന്നെ വിശ്വസിക്കൂ, ഇതെല്ലാം ഞാനും ചെയ്തതാണ്. ഞാനൊരു ടീടോട്‌ലര്‍ ആയിരുന്നു. വളരെ ആക്ടീവായിരുന്നു. എല്ലാ ദിവസവും വ്യായാമം ചെയ്തിരുന്നു. ഷുഗര്‍ കട്ട് ചെയ്ത സമയം കൂടിയായിരുന്നു അത്. പക്ഷെ ഞാന്‍ രോധബാധിയായി.
ജീവിതത്തിന് ഒരു ഗ്യാരണ്ടിയുമില്ല. ചികിത്സയുടെ കാര്യത്തിലും അങ്ങനെയാണ്. ജീവിതത്തില്‍ പ്രതിസന്ധികളുണ്ടാകുമ്പോള്‍ അത് നേരിടാനുള്ള മനക്കരുത്ത് വേണം. എനിക്കിത് സാധ്യമായിട്ടുണ്ടെങ്കില്‍ മറ്റുള്ളവര്‍ക്കും സാധ്യമാകും.