ഉത്രാളിക്കാവ് പൂരത്തിന്റെ ഐതീഹ്യം

By :  Devina Das
Update: 2026-02-23 09:38 GMT

തിന്മയെ കൊല്ലാൻ കാളി ദേവിക്ക് സമർപ്പിച്ചിരിക്കുന്ന ഉത്സവമാണിത്. നാടോടി നൃത്തം, സംഗീത പരിപാടികൾ എന്നിവയ്ക്കൊപ്പം ആന ഘോഷയാത്ര പോലുള്ള പരമ്പരാഗത ആചാരങ്ങൾക്കും പ്രവർത്തനങ്ങൾക്കും സാക്ഷ്യം വഹിക്കാൻ പ്രദേശവാസികൾ ക്ഷേത്രത്തിൽ എത്തിച്ചേരുകയും ഒത്തുകൂടുകയും ചെയ്യുന്നു. പഴയ പാരമ്പര്യം ഒട്ടും ചോർന്ന് പോകാത്ത കേരളത്തിലെ ഉത്സവങ്ങളിൽ ഒന്നു കൂടിയാണ് ഇത് ഉത്രാളിക്കാവ് പൂരം.

തൃശൂർ പൂരം കഴിഞ്ഞാൽ കേരളത്തിലെ ഏറ്റവും പേരുകേട്ട പൂരമാണ് ഉത്രാളിക്കാവ് പൂരം. എട്ട് ദിവസത്തെ ക്ഷേത്രോത്സവത്തിലെ പ്രധാന ദിനത്തിലാണ് പൂരം അരങ്ങേറുന്നത്. കുംഭമാസത്തിലെ പൂരം നാളിനോട് അനുബന്ധിച്ചാണ് എല്ലാവർഷവും ക്ഷേത്ര മഹോത്സവം നടക്കാറുള്ളത്. എല്ലാ വർഷവും വേനൽക്കാലത്തിന്റെ തുടക്കത്തിലാണ് ഉത്രാളിക്കാവ് ഉത്സവം നടക്കുന്നത്. മലയാള മാസം കുംഭത്തിലെ രണ്ടാം ചൊവ്വാഴ്ചയാണ് ഉത്സവ കൊടിയേറ്റം നടക്കുന്നത്. തുടർന്ന് ഏഴ് ദിവസത്തിന് ശേഷം വരുന്ന ചൊവ്വാഴ്ചയായിരിക്കും ഉത്രാളിക്കാവിൽ പൂരം നടക്കുന്നത്. ഇരുപത്തിയൊന്നോളം ആനകൾ പരമ്പരാഗത വേഷത്തിൽ വർണ്ണാഭമായ നെറ്റിപ്പട്ടങ്ങൾ അണിഞ്ഞ് അണിനിരക്കുന്നു. മാത്രവുമല്ല ഉത്സവത്തിന്റെ ആദ്യ നാൾമുതൽ അവസാനം വരെയും ഉത്സവത്തിന് ആനകൾ അണിനിരക്കും എന്ന പ്രത്യേകതയും ഉത്രാളിക്കാവിനുണ്ട്.

ആനകൾ പ്രധാന ആകർഷണമായ ഘോഷയാത്രയിൽ നയിക്കുന്ന ഘോഷയാത്രയിൽ അയൽ ഗ്രാമ ക്ഷേത്രങ്ങളായ എങ്കക്കാട് , കുമരനെല്ലൂർ , വടക്കാഞ്ചേരി എന്നിവിടങ്ങളിലെ മൂന്ന് സംഘങ്ങൾ കൂടി പങ്കുചേരും. ഓരോ സംഘവും സാധാരണയായി ഏഴ് മുതൽ പതിനൊന്ന് വരെ ആനകളെ അവതരിപ്പിക്കുന്നു. ഇതിൽ നടുവിൽ നിൽക്കുന്ന ആനയായിരിക്കും തിടമ്പ് എടുക്കുന്നത്. ആന ഘോഷയാത്രയ്ക്ക് പുറമേ, കുതിര വേലയും വിവിധ സമുദായങ്ങൾ സമർപ്പിക്കുന്ന മറ്റ് വിവിധ പരിപാടികളും മേമ്പൊടി കൂട്ടാറുണ്ട്. പൂരത്തിന്റെ നിർണായക ഘടകങ്ങളിലൊന്നാണ് താളവാദ്യ മേളങ്ങൾ.

വെടിക്കെട്ട്

നെന്മാറ വല്ലങ്ങി വേല കഴിഞ്ഞാൽ ഏറ്റവും വലിയ പൂര വെടിക്കെട്ട് അത് ഉത്രാളിക്കാവിലേത് തന്നെയാണ് . രണ്ടുതവണയായി നടക്കുന്ന അതിമനോഹരവും ഗംഭീരവുമായ വെടിക്കെട്ടാണ് പൂരത്തിലെ ഏറ്റവും ആകർഷണം. ആദ്യത്തെ വെടിക്കെട്ട് നടക്കുന്നത് പൂരം ദിവസം വൈകുന്നേരം 4 മണിക്കാണ്. മറ്റൊന്ന് അടുത്ത ദിവസങ്ങളിൽ അതിരാവിലെ സമയങ്ങളിലും, (സാധാരണയായി പുലർച്ചെ 4:00 മണിക്ക്). എന്നാൽ പൂര ദിവസം നടക്കുന്ന വെടിക്കെട്ട് കാണാൻ ദൂര ദേശങ്ങളിൽനിന്ന് വരെ ആളുകൾ എത്താറുണ്ട്. അത്രതന്നെ പ്രശസ്തമാണ് ഉത്രാളിക്കാവിലെ വെടിക്കെട്ട്. അവസാന ദിവസം അതിരാവിലെയാണ് വെടിക്കെട്ട് നടക്കുന്നത്. മൂന്ന് ദേശങ്ങൾ തമ്മിലുള്ള മത്സരമാണ് വെടിക്കെട്ട് എന്ന പ്രത്യേകതയും ഇതിനുണ്ട്.ഈ ക്ഷേത്രം പരശുരാമൻ സ്ഥാപിച്ചതാണെന്നും വിശ്വസിക്കപ്പെടുന്നു. കേരളത്തിലെ പരമ്പരാഗത വാസ്തുവിദ്യാ ശൈലിയിലാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. ക്ഷേത്രത്തിന് നാല് ഗോപുരങ്ങളുണ്ട്. ക്ഷേത്രത്തിന്റെ ചുറ്റും കൂറ്റൻ മതിലുകളും ഉണ്ട്. ഭഗവതി ദേവിയുടെ വിഗ്രഹം കരിങ്കല്ലിൽ നിർമ്മിച്ചാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. നാല് ഗോപുരങ്ങളിൽ ഏറ്റവും വലിയ ഗോപുരം കിഴക്കൻ ഗോപുരം ആണ്.

Similar News