ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ നാളെ
കൊച്ചി: ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രസിദ്ധമായ മകം തൊഴൽ നാളെ നടക്കും. തിങ്കളാഴ്ച രാവിലെ 5.30ന് ഓണക്കുറ്റിചിറയിൽ ആറാട്ട്, തുടർന്ന് മകം എഴുന്നള്ളിപ്പ് നടക്കും. പകൽ ഒന്നുമുതൽ ചോറ്റാനിക്കര മുരളീധര മാരാരുടെയും സംഘത്തിന്റെയും പാണ്ടിമേളം അരങ്ങേറും. പകൽ രണ്ടു മണി മുതലാണ് മകംതൊഴൽ ആരംഭിക്കുക. രാത്രി 9.30 വരെയാണ് മകം തൊഴൽ നടക്കുക.പുരുഷന്മാരെക്കാൾ സ്ത്രീകളാണ് അധികവും മകം തൊഴലിനായി ക്ഷേത്രത്തിൽ എത്തുന്നത്. ദീർഘസുമംഗലി ആകാനും അവിവാഹിതകളുടെ വിവാഹം നടക്കാനും സർവ്വദോഷങ്ങൾ മാറാനും ഈ സമയത്ത് ക്ഷേത്രത്തിൽ ദർശനം നടത്തുന്നത് വിശേഷമാണെന്നാണ് വിശ്വാസം. തങ്ക ഗോളക ചാർത്തി, സർവാഭരണ വിഭൂഷിതയായ ദേവി വലതു കൈകൊണ്ട് ഭക്തർക്ക് അനുഗ്രഹങ്ങൾ ചൊരിയുമെന്നാണ് വിശ്വാസം. മകം തൊഴൽ പ്രമാണിച്ച് ക്ഷേത്രത്തിൽ കർശന സുരക്ഷാ സന്നാഹങ്ങൾ സജ്ജികരിച്ചിട്ടുണ്ട്.
പൂരംനാളായ ചൊവ്വാഴ്ച രാവിലെ 5.30ന് പറയ്ക്കെഴുന്നള്ളിപ്പ് നടക്കും. 9ന് ആറാട്ട്. രാത്രി 7.30ന് വലിയ കീഴ്‌ക്കാവിലേക്ക് എഴുന്നള്ളിപ്പ്, 8ന് കുഴിയേറ്റ് ശിവക്ഷേത്രത്തിൽനിന്നുള്ള പൂരം എഴുന്നള്ളിപ്പ് വലിയ കീഴ്‌ക്കാവിലെത്തി ഭഗവതി, ശാസ്താവ് എന്നിവരോടൊപ്പം പൂരം എഴുന്നള്ളിപ്പ്. 9.30ന് ഓണക്കുറ്റിച്ചിറ ഭഗവതി, തുളുവൻ കുളങ്ങര വിഷ്ണു, എടാട്ട് ഭഗവതി, കർത്തക്കാട്ട് ഭഗവതി എന്നീ ക്ഷേത്രങ്ങളിലെ പൂരം എഴുന്നള്ളിപ്പ് ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടപ്പുരയിലെത്തും.തുടർന്ന് 11ന് മേൽക്കാവ് ഭഗവതി, അകത്തെ ശാസ്താവ്, കുഴിയേറ്റ് ശിവൻ എന്നിവരെയും ചേർത്ത് 7 ദേവീദേവന്മാരുടെ കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. ഉത്രം ആറാട്ടുദിവസമായ ബുധനാഴ്ച രാവിലെ 5ന് ആറാട്ടുബലി നടക്കും. തുടർന്ന് മുരിയമംഗലം നരസിംഹക്ഷേത്രത്തിലേക്ക് ആറാട്ടിനായി എഴുന്നള്ളിപ്പ്. ആറാട്ടിനും പറയെടുപ്പിനും ഇറക്കിപ്പൂജയ്ക്കും ശേഷം കൂട്ടിയെഴുന്നള്ളിപ്പ് നടക്കും. വ്യാഴാഴ്ച രാത്രി കീഴ്‌ക്കാവിൽ അത്തം വലിയ ഗുരുതിയോടെ ഉത്സവം സമാപിക്കും.