പശ്ചിമേഷ്യൻ സംഘർഷം ;കൊളംബോയിലേക്ക് 38,000 മെട്രിക് ടണ്‍ ഇന്ധനം നല്‍കി ഇന്ത്യ; നന്ദി അറിയിച്ച് ശ്രീലങ്ക
ന്യൂഡൽഹി: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ ഊർജ പ്രതിസന്ധിക്കിടെ കൊളംബോയിലേക്ക് 38,000 മെട്രിക് ടൺ ഇന്ധനം നൽകിയ ഇന്ത്യയുടെ അടിയന്തര പിന്തുണയ്ക്ക് നന്ദി അറിയിച്ച് ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ.ഇസ്രയേലും ഇറാനും തമ്മിലുള്ള യുദ്ധവും ഹോർമുസ് കടലിടുക്കിലെ പ്രതിസന്ധിയും കാരണം ഇന്ധനവിതരണം നിലച്ച സാഹചര്യത്തിൽ ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച നടത്തിയതിന് പിന്നാലെയാണ് നടപടി. ഇന്ത്യയുടെ വേഗത്തിലുള്ള പിന്തുണയ്ക്ക് നന്ദിയുണ്ട്. 38,000 മെട്രിക് ടൺ ഇന്ധനം ശനിയാഴ്ച കൊളംബോയിൽ എത്തി. ഏകോപന പ്രവർത്തനങ്ങൾക്ക് വിദേശകാര്യ മന്ത്രി ഡോ. എസ്. ജയശങ്കറിനും നന്ദി അറിയിക്കുന്നുവെന്നും അനുര കുമാര ദിസനായകെ എക്സിൽ കുറിച്ചു.
യുഎസ്-ഇസ്രായേൽ-ഇറാൻ യുദ്ധവും ഹോർമുസ് കടലിടുക്ക് ഉപരോധവും കാരണം ശ്രീലങ്കയുമായി കരാറിലുണ്ടായിരുന്ന പശ്ചിമേഷ്യൻ, സിംഗപ്പൂർ വിതരണക്കാർ ഇന്ധനം എത്തിക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഐഒസിഎല്ലിൽ നിന്ന് ഇന്ത്യ സഹായമെത്തിച്ചത്. അടിയന്തര 'രക്ഷാ സാമഗ്രികൾ' എന്ന നിലയിൽ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡ് (ഐഒസിഎൽ) വഴിയാണ് 20,000 മെട്രിക് ടൺ ഡീസലും 18,000 മെട്രിക് ടൺ പെട്രോളും എത്തിച്ചേർന്നത്.