ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടിവരും;ഇറാന് ട്രംപിന്റെ മുന്നറിയിപ്പ്

By :  Devina Das
Update: 2026-03-22 05:22 GMT

വാഷിങ്ടൺ: ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ കടുത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് ഇറാന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് പൂർണ്ണമായും കപ്പൽ ഗതാഗതത്തിനായി തുറന്നില്ലെങ്കിൽ ഊർജ പ്ലാന്റുകൾ തകർക്കുമെന്നാണ് ട്രംപ് വ്യക്തമാക്കുന്നത്. തന്റെ സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് യു എസ് പ്രസിഡന്റിന്റെ മുന്നറിയിപ്പ്.'ഹോർമുസ് കടലിടുക്ക് കപ്പൽ ഗതാഗതത്തിനായി തുറന്നുകൊടുക്കണം, അല്ലെങ്കിൽ ഊർജ്ജ അടിസ്ഥാന സൗകര്യങ്ങളുടെ നാശത്തെ നേരിടേണ്ടി വരും. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് തുറക്കുന്നതിൽ നടപടി വേണം.

അല്ലെങ്കിൽ അമേരിക്ക ഇറാന്റെവിവിധ ഊർജ്ജ നിലയങ്ങളെ ആക്രമിച്ച് ഇല്ലാതാക്കും. ഏറ്റവും വലിയ ഒന്നിൽ നിന്നാകും തുടക്കം!' ട്രംപ് ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലെ പോസ്റ്റിൽ കുറിച്ചു.ഹോർമുസ് കടലിടുക്കിന് ഭീഷണിയുയർത്താനുള്ള ഇറാന്റെ ശേഷി തകർത്തതായി യുഎസ് സൈന്യം അവകാശപ്പെട്ടിരുന്നു. ക്രൂസ് മിസൈലുകളും മറ്റ് ആയുധങ്ങളും സൂക്ഷിച്ചിരുന്ന ഭൂഗർഭ കേന്ദ്രത്തിനു നേരെ ഈ ആഴ്ച നടന്ന ബോംബാക്രമണത്തിലൂടെയാണ് ഇത് സാധ്യമായതെന്ന് യുഎസ് വ്യക്തമാക്കി. ലോകത്തെ എണ്ണയുടെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോർമുസ് കടലിടുക്ക് ഇറാൻ ഭാഗികമായി അടച്ചതോടെയാണ്, അവിടുത്തെ മിസൈൽ കേന്ദ്രങ്ങൾ തകർക്കാൻ യുഎസ് സൈന്യം ബോംബുകൾ പ്രയോഗിച്ചത്.

Similar News