ശബരിമല സ്വർണക്കൊള്ള: മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ് ബൈജുവിന് ജാമ്യം

Sabarimala Gold Theft Case: Former Devaswom Board Commissioner K S Baiju out on natural bail

Update: 2026-02-27 09:43 GMT

കൊല്ലം: ശബരിമല ക്ഷേത്രത്തിലെ ദ്വാരപാലക ശിൽപത്തിൽ നിന്ന് സ്വർണം മോഷ്ടിച്ച കേസിൽ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജുവിന് ജാമ്യം ലഭിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം നൽകിയത്.

കട്ടിളപ്പാളി കേസിലും ജാമ്യം ലഭിച്ച ബൈജു, ദ്വാരപാലക കേസിലും ജാമ്യം നേടിയതോടെ ജയിലിൽ നിന്ന് മോചിതനാകും. അറസ്റ്റ് ചെയ്യപ്പെട്ട് 90 ദിവസം പൂർത്തിയായിട്ടും കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് അദ്ദേഹത്തിന് സ്വാഭാവിക ജാമ്യം ലഭിച്ചത്.

അതേസമയം, ശബരിമല സ്വർണാപഹരണ കേസുകളിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസിന്റെ റിമാൻഡ് കാലാവധി 14 ദിവസത്തേക്ക് കൂടി ദീർഘിപ്പിച്ചു. ഓൺലൈനിലാണ് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കിയത്. ആരോഗ്യ കാരണങ്ങൾ ചൂണ്ടിക്കാട്ടി ശങ്കരദാസ് സമർപ്പിച്ച ജാമ്യാപേക്ഷയിൽ മാർച്ച് രണ്ടിന് വിധി പറയും.

ശബരിമല സ്വർണക്കൊള്ള കേസുകളിലെ പ്രധാന പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി. സുധീഷ്കുമാർ, മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ. വാസു, മുൻ എക്സിക്യൂട്ടീവ് ഓഫിസർ എസ്. ശ്രീകുമാർ, തന്ത്രി കണ്ഠരാർ രാജീവ് തുടങ്ങിയവർ നേരത്തെ ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു.

Tags:    

Similar News