യുവനടിയെ ലൈംഗികമായി അതിക്രമിച്ച കേസ് ;രഞ്ജിത്ത് തിങ്കളാഴ്ച വരെ പൊലീസ് കസ്റ്റഡിയില്‍ തുടരും
കൊച്ചി: യുവനടിയെ ലൈംഗികമായ അതിക്രമിച്ചെന്ന കേസിൽ സംവിധായകൻ രഞ്ജിത്തിന് ജാമ്യമില്ല. തിങ്കളാഴ്ച വരെ എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി തിങ്കളാഴ്ചവരെ കസ്റ്റഡിയിൽ വിട്ടു . രഞ്ജിത്തിന്റെ ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും.കസ്റ്റഡി അപേക്ഷയെ രഞ്ജിത്തിന്റെ അഭിഭാഷകൻ എതിർത്തെങ്കിലും കേസിൽ വിശദമായി ചോദ്യം ചെയ്യാൻ മൂന്ന് ദിവസത്തെ കസ്റ്റഡി അനിവാര്യമാണെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിക്കുകയായിരുന്നു. ആരോഗ്യപ്രശ്‌നമുണ്ടെന്ന് രഞ്ജിത്തിന്റെ അഭിഭാഷകൻ അറിയിച്ചെങ്കിലും ജാമ്യാപേക്ഷ കോടതി പരിഗണിച്ചില്ല.തൊടുപുഴയിൽനിന്ന് ചൊവ്വാഴ്ച അറസ്റ്റിലായ രഞ്ജിത്തിനെ 14 ദിവസത്തെ റിമാൻഡിൽ എറണാകുളം സബ്‍ജയിലിൽ അടച്ചിരുന്നു. അവിടെ നിന്നാണ് ഇന്ന് കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നത്. ലൈംഗികാതിക്രമം നടന്നു എന്ന് പരാതിയിൽ പറയുന്ന കാരവനിൽ എത്തിച്ചു തെളിവെടുക്കണമെന്നും അറസ്റ്റ് ചെയ്യുന്ന സമയത്ത് ആരോഗ്യപ്രശ്നങ്ങൾ അലട്ടിയിരുന്ന രഞ്ജിത്തിനെ ചോദ്യം ചെയ്യാനായില്ലെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ഗുരുതര കുറ്റമാണ് നടന്നതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.
ജനുവരി 19-ന് സിനിമാസെറ്റിലെ കാരവനിൽവെച്ച് യുവനടിക്കെതിരേ ലൈംഗികാതിക്രമം നടത്തിയെന്നാണ് കേസ്. നടി കരഞ്ഞുകൊണ്ട് കാരവനിൽനിന്ന് ഇറങ്ങിവരുന്നത് ഷൂട്ടിങ് സെറ്റിലുണ്ടായിരുന്നവർ കണ്ടിരുന്നു എന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ കാളിരാജ് മഹേഷ് കുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എസിപി അശ്വതി ജിജിയുട മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.