യെമന്‍ തീരത്തു നിന്നും എണ്ണക്കപ്പല്‍ തട്ടിക്കൊണ്ടുപോയി
യെമൻ: യെമൻ തീരത്തു നിന്നും സോമാലിയൻ കടൽക്കൊള്ളക്കാർ എണ്ണക്കപ്പൽ തട്ടിക്കൊണ്ടുപോയതായി റിപ്പോർട്ട് . എംടി യുറേക്ക എന്ന എണ്ണക്കപ്പലാണ് തട്ടിക്കൊണ്ടു പോയത്. കപ്പൽ ഏദൻ ഉൾക്കടലിൽ വച്ച് സായുധ സംഘം ഹൈജാക്ക് ചെയ്യുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഗ്വാന തീരത്തോട് ചേർന്നായിരുന്നു സംഭവം.കഴിഞ്ഞ പത്ത് ദിവസത്തിനുള്ളിൽ മേഖലയിൽ നിന്നും എണ്ണക്കപ്പൽ തട്ടിക്കൊണ്ടു പോകുന്ന രണ്ടാമത്തെ സംഭവമാണിത്. നേരത്തെ ഏപ്രിൽ 22ന് ഹോണർ 25 എന്ന എണ്ണക്കപ്പലും തട്ടിക്കൊണ്ടുപോയിരുന്നു. 18,500 ബാരൽ എണ്ണയുമായി സൊമിലയയിലെ മൊഗദിഷുവിലേക്ക് പോവുയായിരുന്നു ഹോണർ 25.പശ്ചിമ ആഫ്രിക്കൻ രാജ്യമായ ടോഗോയുടെ പതാകയുള്ള കപ്പലായിരുന്നു എംടി യുറേക്ക. പ്രാദേശിക സമയം രാവിലെ അഞ്ച് മണിയോടെയാണ് ആയുധധാരികളായ അക്രമിസംഘം കപ്പൽ തട്ടിക്കൊണ്ടുപോയതെന്നാണ് ബിബിസിയുടെ റിപ്പോർട്ടിൽ പറയുന്നത്. യെമനും സൊമാലിയയ്ക്കും ഇടയിലുള്ള ഏദൻ ഉൾക്കടലിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണെന്നും അധികൃതർ പറയുന്നു.കപ്പൽ എവിടെയാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ജീവനക്കാരുടെ സുരക്ഷ ഉറപ്പുവരുത്തി കപ്പിൽ തിരികെ പിടിക്കാനുള്ള ശ്രമത്തിലാണെന്നും അധികൃതർ അറിയിച്ചു. രണ്ടാഴ്ചയ്ക്കുള്ളിൽ നടക്കുന്ന നാലാമത്തെ തട്ടിക്കൊണ്ടുപോകൽ ആണ് ഇതെന്നാണ് അധികൃതർ പറയുന്നത്. 2011 ഓടെ മേഖലയിലെ കടൽക്കൊള്ള നിയന്ത്രണവിധേയമായിരുന്നു. എന്നാൽ 2023 ഓടെ കൊള്ളയും തട്ടിക്കൊണ്ടുപോകലും വീണ്ടും ശക്തമായിരിക്കുകയാണ്.