ക്രൂസ് കപ്പലിൽ ഹാന്റാവൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി;സാമൂഹിക അകലം പാലിക്കാൻ ഡബ്ല്യുഎച്ച്ഒ നിർദേശം
കേപ് വെർഡെ ദ്വീപുകളിൽ കുടുങ്ങിയ ക്രൂസ് കപ്പലിൽ ഹാന്റാവൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ഏറ്റവുമൊടുവിൽ രോഗം സ്ഥിരീകരിച്ചയാൾ സൂറിച്ചിലെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. രോഗലക്ഷണങ്ങൾ പ്രകടമാക്കിയ മൂന്ന് യാത്രക്കാരെ കൂടി കപ്പലിൽ നിന്ന് മാറ്റി. ഇതുവരെ കപ്പലിൽ വൈറസ് ബാധയെ തുടർന്ന് മൂന്ന് മരണമാണ് റിപ്പോർട്ട് ചെയ്തത്.ആദ്യ മരണം സംഭവിച്ച് 21 ദിവസങ്ങൾക്ക് ശേഷമാണ് അധികൃതർക്ക് രോഗകാരണം കണ്ടെത്താനായത്. നിലവിൽ കപ്പലിലെ യാത്രക്കാരോട് പരമാവധി സാമൂഹിക അകലംപാലിക്കാൻ നിർദേശിച്ചിട്ടുണ്ടെന്ന് ലോകാരോഗ്യസംഘടന അറിയിച്ചു. വൈറസിന്റെ അപൂർവ്വമായ ആൻഡീസ് വകഭേദത്തിന്റെ വ്യാപനം കണ്ടെത്താനും തടയാനുമുള്ള ശ്രമം തുടരുകയാണെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി.
ഏപ്രിൽ ഒന്നിന് തെക്കൻ അർജന്റീനയിലെ ഉസുവായയിൽ നിന്ന് കപ്പൽ പുറപ്പെടുന്നത്. കപ്പൽ പുറപ്പെടുന്ന സമയത്ത് യാത്രികരിലാർക്കും ഹാന്റാവൈറസ് രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ലെന്ന് അധികൃതർ പറയുന്നത്. ഏപ്രിൽ ആറിനാണ് ക്രൂയിസ് കപ്പലിലെ ആദ്യത്തെ രോഗികളിൽ ഒരാളായ 70 വയസ്സുള്ള ഡച്ച് പൗരന് പനിയും തലവേദനയും നേരിയ വയറിളക്കവുമുൾപ്പെടെയുള്ള രോഗലക്ഷണങ്ങൾ സ്ഥിരീകരിക്കുന്നത്.