നിതീഷ് കുമാര്‍ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും

By :  Devina Das
Update: 2026-04-10 06:07 GMT

പട്‌ന: ബീഹാർ മുഖ്യമന്ത്രിയും ജനതാദൾ (യുണൈറ്റഡ്) അധ്യക്ഷനുമായ നിതീഷ് കുമാർ ഇന്ന് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യും. ബീഹാർ ഉപമുഖ്യമന്ത്രിമാരായ വിജയ് കുമാർ സിൻഹയും സാമ്രാട്ട് ചൗധരിയും ഇന്നലെ ഡൽഹിയിലെത്തി. ഇവർ നിതീഷിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തേക്കുമെന്നാണ് റിപ്പോർട്ട്.രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെത്തുടർന്ന്, മാർച്ച് 30 ന് നിതീഷ് കുമാർ ബീഹാർ ലെജിസ്ലേറ്റീവ് കൗൺസിലിൽ (എംഎൽസി) നിന്നും രാജിവെച്ചിരുന്നു. ബിഹാറിൽ ഏറ്റവും കൂടുതൽ കാലം മുഖ്യമന്ത്രിയായിരുന്ന നേതാവാണ് നിതീഷ് കുമാർ. രാജ്യത്തെ ഏറ്റവും മുതിർന്ന രാഷ്ട്രീയ നേതാക്കളിൽ ഒരാൾ കൂടിയാണ് അദ്ദേഹം.

നിതീഷ് രാജ്യസഭയിലെത്തുന്നതോടെ, കേന്ദ്രമന്ത്രിസഭയിൽ അഴിച്ചുപണിക്കും സാധ്യതയുണ്ട്.അതേസമയം, നിതീഷ് രാജിവെക്കുന്ന ഒഴിവിൽ പുതിയ മുഖ്യമന്ത്രിയെ കണ്ടെത്താൻ ബിജെപി നേതൃയോഗം 13 ന് പട്‌നയിൽ ചേരുമെന്നാണ് സൂചന. നിലവിലെ ഉപമുഖ്യമന്ത്രി സമ്രാട്ട് ചൗധരി പിൻഗാമിയാകണമെന്ന് നിതീഷ് കുമാർ നിർദേശം മുന്നോട്ടു വെച്ചതായി റിപ്പോർട്ടുകളുണ്ട്. നിതീഷിന്റെ മകൻ ഉപമുഖ്യമന്ത്രിയായേക്കും. പുതിയ ബീഹാർ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ എൻഡിഎയിൽ അഭിപ്രായ ഭിന്നതകളുണ്ടെന്ന വാർത്ത ബിജെപി അധ്യക്ഷൻ നിതിൻ നബിൻ തള്ളിയിട്ടുണ്ട്.

Similar News