നിതിൻ രാജിന്റെ മരണം ;ഇന്‍സ്റ്റാ പേ' ലോണ്‍ ആപ്പിനെതിരെ പൊലീസ് കേസ് എടുത്തു
കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളജ് ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. ഇൻസ്റ്റാ പേ എന്ന ആപ്പിനെതിരെയാണ് ചക്കരക്കൽ പൊലീസ് കേസെടുത്തത്. നിതിൻ രാജിനെ ഭയപ്പെടുത്തി പണം തിരിച്ചടക്കാൻ പ്രേരിപ്പിച്ചുവെന്നാണ് എഫ്‌ഐആർ. മാനസികമായി പീഡിപ്പിച്ചു എന്നും എഫ്‌ഐആറിലുണ്ട്.ലോൺ ആപ്പിൽ നിന്ന് അധ്യാപികയായ ലതയ്ക്ക് നിരന്തരം ഫോൺ കോളുകൾ വന്നിരുന്നു. തുടർന്ന് നിതിൻ രാജിനെ പ്രിൻസിപ്പൽ ചേംബറിൽ വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് നിതിൻ ആത്മഹത്യ ചെയ്തത്. ആത്മഹത്യയിൽ ലോൺ ആപ്പിന് പങ്കുണ്ടെന്ന് നേരത്തെ പൊലീസ് കണ്ടെത്തിയിരുന്നു. നിതിന്റെ ആത്മഹത്യയ്ക്ക് ശേഷം ലത സൈബർ സെല്ലിന് പരാതി നൽകി. ഈ പരാതി സൈബർ സെല്ല് ചക്കരക്കല്ല് പൊലീസിന് കൈമാറുകയും സ്വമേധയാ കേസെടുക്കുകയുമായിരുന്നു.
ആപ്പിൽ നിന്ന് 15,000 രൂപയാണ് നിതിൻ ലോൺ എടുത്തത്. തിരിച്ചടവ് മുടങ്ങിയതിനാൽ ആപ്പിൽ നിന്നും സമ്മർദമുണ്ടായെന്ന് എഫ്‌ഐആറിൽ സൂചിപ്പിക്കുന്നു. അതേസമയം നിതിന്റെ മരണത്തിൽ ആദ്യം കേസെടുത്ത ഡോ. എം കെ റാം, സംഗീത എന്നിവർ ഒളിവിലാണ്. ഇരുവരെയും നേരത്തെ തന്നെ കോളജ് സസ്‌പെൻഡ് ചെയ്തിരുന്നു. റാമിനെ കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് പുറത്താക്കുകയും ചെയ്തിരുന്നു. രക്ഷിതാക്കളുമായി മാനേജ്‌മെന്റ് പ്രതിനിധികൾ നടത്തിയ ചർച്ചയിലായിരുന്നു റാമിനെ പുറത്താക്കാൻ തീരുമാനിച്ചത്. പിടിഎ യോഗം വിളിക്കാനും യോഗത്തിൽ ധാരണയായി.