വ്യാജ ഓപ്പറേഷൻ നടത്താൻ ഇന്ത്യ പദ്ധതിയിടുന്നു ;കൊൽക്കത്ത അക്രമിച്ച് തിരിച്ചടിക്കുമെന്ന് പാക്കിസ്ഥാൻ
ഇസ്ലാമാബാദ്:സ്വന്തം ജനങ്ങളുടെയോ കസ്റ്റഡിയിലുള്ള മറ്റ് പാക് സ്വദേശികളുടെയോ, മൃതശരീരങ്ങൾ എവിടെയെങ്കിലും ഉപേക്ഷിച്ച ശേഷം അവർ ഭീകരരായിരുന്നെന്ന് പ്രചാരണം നടത്തി വ്യാജ ഓപ്പറേഷൻ നടത്താൻ ഇന്ത്യ പദ്ധതിയിടുന്നുവെന്ന് പാക് പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇത്തരത്തിൽ ആക്രമണം ഇന്ത്യയുടെ ഭാഗത്ത് നിന്നുണ്ടായാൽ കൊൽക്കത്ത ആക്രമിച്ച് തിരിച്ചടി നൽകുമെന്നും പാക് മന്ത്രി വ്യക്തമാക്കി.സിയാൽകോട്ടിൽ വാർത്താസമ്മേളനത്തിൽ സംസാരിക്കുമ്പോഴാണ് ഖ്വാജ ആസിഫ് ഇന്ത്യയ്ക്കെതിരെ ആരോപണവുമായി രംഗത്തു വന്നത്. ഇന്ത്യ വീണ്ടും വ്യാജ പ്രചാരണം നടത്തി പാകിസ്ഥാനെ ആക്രമിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന് സൂചനകൾ ലഭിച്ചുവെന്നും ഖ്വാജ ആസിഫ് അവകാശപ്പെട്ടു. എന്നാൽ ഇതു സംബന്ധിച്ച തെളിവുകളൊന്നും പുറത്തുവിടാൻ അദ്ദേഹം തയ്യാറായില്ല.ഭാവിയിൽ ഇത്തരത്തിലുള്ള എന്തെങ്കിലും നടപടിക്ക് ഇന്ത്യ മുതിർന്നാൽ, ഇസ്ലാമാബാദ് കൊൽക്കത്തയിൽ ആക്രമണം നടത്തി തിരിച്ചടിക്കും. ഇന്ത്യയുടെ ഏത് ആക്രമണത്തിനും പാകിസ്ഥാന്റെ പ്രതികരണം വേഗതയേറിയതും, നിർണായകവുമായിരിക്കുമെന്നും ഖ്വാജ ആസിഫ് പറഞ്ഞു. പാകിസ്ഥാന്റെ ഭാഗത്തു നിന്നും എന്തെങ്കിലും സാഹസം ഭാവിയിൽ ഉണ്ടായാൽ അഭൂതപൂർവവും നിർണായകവുമായ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് വ്യക്തമാക്കിയിരുന്നു.