തെരഞ്ഞെടുപ്പിലെ അപരന്മാർക്കെതിരെ ഹൈക്കോടതി
കൊച്ചി: തെരഞ്ഞെടുപ്പിലെ അപര സ്ഥാനാർത്ഥികൾക്കെതിരെ ഹൈക്കോടതി. അപര സ്ഥാനാർത്ഥികളെ നിർത്തി ജനാധിപത്യത്തെ കൊല്ലുകയാണെന്ന് കോടതി അഭിപ്രായപ്പെട്ടു. അപരന്മാരെ നിർത്തുന്നത് വോട്ടർമാരെ ആശയക്കുഴപ്പത്തിലാക്കുന്നുവെന്നും, തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കുകയാണെന്നും കോടതി നിരീക്ഷിച്ചു. വോട്ടിങ് മെഷീനിലെ തന്റെ പേര് അഞ്ജലി നായർ എന്നാക്കണമെന്ന് ആവശ്യപ്പെട്ടുള്ള തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കുന്ന ഇത്തരത്തിൽ ഇപരന്മാരെ നിർത്തുന്നത് തടയേണ്ടതാണ്. എല്ലാ രാഷ്ട്രീയപാർട്ടികളും ഇത്തരത്തിൽ അപരസ്ഥാനാർത്ഥികളെ മത്സരിപ്പിക്കുന്നുണ്ടെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. വോട്ടിങ് മെഷീനിൽ തന്റെ ഔദ്യോഗിക പേരായ അഞ്ജലി പി വി എന്നാണ് എന്നാൽ ജനങ്ങൾ അറിയുന്നത് അഞ്ജലി നായർ എന്നാണ്. അതിനാൽ വോട്ടിങ് മെഷീനിൽ അഞ്ജലി പി വി എന്നതിനു പകരം അഞ്ജലി നായർ എന്നാക്കണമെന്നാണ് ഹർജിയിലെ ആവശ്യം. എൻഡിഎ സ്ഥാനാർത്ഥിയുടെ ആവശ്യം പരിഗണിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷന് ഹൈക്കോടതി നിർദേശം നൽകി.