ഇന്തോനേഷ്യയിൽ ഭൂചലനം ;ഒരു മരണം; സുനാമി മുന്നറിയിപ്പ്
ജക്കാർത്ത: ഇന്തോനേഷ്യയുടെ കിഴക്കൻ തീരത്ത് അതിശക്തമായഭൂചലനത്തിൽ ഒരാൾ മരിച്ചു . 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ നിരവധി കെട്ടിടങ്ങൾക്ക് നാശം സംഭവിച്ചു. ഭൂകമ്പത്തിനുപിന്നാലെ 75 സെന്റീമീറ്റർ (2.5 അടി) വരെ ഉയരത്തിൽ തിരമാലകൾ ഉയർന്നു. ഇതേത്തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.സുലവേസി, മാലുക്കു ദ്വീപുകൾക്കിടയിലുള്ള മൊളൂക്ക കടലിൽ 35 കിലോമീറ്റർ ആഴത്തിൽ വ്യാഴാഴ്ച പുലർച്ചെയാണ് ഭൂകമ്പം ഉണ്ടായതെന്ന് യുഎസ് ജിയോളജിക്കൽ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. വടക്കൻ സുലവേസി പ്രവിശ്യയിലെ മനാഡോ നഗരത്തിൽ കെട്ടിടം തകർന്നാണ് ഒരാൾ മരിച്ചത്.തകർന്ന കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കടിയിൽ നിന്നാണ് ഇയാളെ കണ്ടെടുത്തത്. ഒരാളുടെ കാലിന് പരിക്കേറ്റിട്ടുണ്ട്. കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടോയെന്ന് തിരച്ചിൽ നടത്തിവരികയാണ്. ഇന്തോനേഷ്യ, ഫിലിപ്പീൻസ്, മലേഷ്യ എന്നീ തീരങ്ങളിൽ അപകടകരമായ സുനാമി തിരമാലകൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ഹവായ് ആസ്ഥാനമായുള്ള പസഫിക് സുനാമി കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു.