ഒറ്റ രാത്രി കൊണ്ട് ഇറാനെ പൂർണ്ണമായി ഇല്ലാതാക്കും ;ഡോണൾഡ് ട്രംപ്
വാഷിങ്ടൻ: ഒറ്റ രാത്രി കൊണ്ട് ഇറാനെ പൂർണമായും ഇല്ലാതാക്കാൻ അമേരിക്കയ്ക്കു കഴിയുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്ക് തുറക്കാനോ പുതിയ കരാർ ഒപ്പിടാനോ ഇറാൻ തയ്യാറാകണം. അല്ലെങ്കിൽ ഇറാനിലെ വൈദ്യുതി നിലയങ്ങളും പാലങ്ങളും ബുധാനാഴ്ച പുലർച്ചെയോടെ തകർക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി. വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ട്രംപിന്റെ ഭീഷണി.
ഹോർമൂസ് കടലിടുക്ക് തുറന്നുകൊടുത്ത് സമാധാന കരാർ ഒപ്പിടാൻ ഇറാനു നൽകിയ 10 ദിവസത്തെ സമയം ഇന്നാണ് അവസാനിക്കുന്നത്. എന്നാൽ യുഎസിന്റെ താത്കാലിക വെടിനിർത്തൽ സന്ദേശങ്ങൾ ഇറാൻ ഇന്നലെ തള്ളിയിരുന്നു. പിന്നാലെയാണ് പ്രകോപനപരമായ വാക്കുകളുമായി ട്രംപിന്റെ പ്രതികരണം.'ഞങ്ങൾക്ക് ഒരു പദ്ധതിയുണ്ട്. നാളെ രാത്രി 12 മണിയോടെ ഇറാനിലെ എല്ലാ പാലങ്ങളും ഞങ്ങളുടെ സൈന്യം നശിപ്പിക്കും. എല്ലാ ഊർജ നിലയങ്ങളും പ്രവർത്തനരഹിതമാകും. ഒരിക്കലും പ്രവർത്തിക്കാനാകാത്ത വിധം അവ തകർക്കും. പൂർണമായി 12 മണിയോടെ തകർക്കും. ഒറ്റ രാത്രി കൊണ്ടു ഇറാനെ പൂർണമായും നശിപ്പിക്കും. അത് നാളെ രാത്രിയായേക്കും. ചരിത്രത്തിൽ സമാനതകളില്ലാത്ത ഒന്നായിരിക്കും അത്. ഹോർമൂസ് തുറക്കുക. അല്ലാത്തപക്ഷം നരകതുല്യമായ അവസ്ഥ നിങ്ങൾ നേരിടേണ്ടി വരും. നിങ്ങൾ കാത്തിരുന്നു കണ്ടോളു'- ട്രംപ് ഭീഷണി മുഴക്കി.
അമേരിക്ക മുന്നോട്ടു വച്ച വെടിനിർത്തൽ നിർദ്ദേശം ഇറാൻ തള്ളിയത് ട്രംപിനെ ചൊടിപ്പിച്ചിരുന്നു. ചൊവ്വാഴ്ചയ്ക്കകം ഒരു തീരുമാനം അറിയിച്ചില്ലെങ്കിൽ കടുത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. ഉപരോധങ്ങൾ നീക്കുന്നതടക്കമുള്ള ശാശ്വതമായ പരിഹാരമാണ് ഇറാൻ ആവശ്യപ്പെടുന്നത്.