നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം ;കേരളം വ്യാഴാഴ്ച പോളിങ് ബൂത്തില്‍
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. മൂന്നാഴ്ച നീണ്ടു നിന്ന പ്രചാരണം ഇന്ന് അവസാനിക്കും. ഓരോ മണ്ഡലത്തിന്റേയും വിവിധ കേന്ദ്രങ്ങളിൽ ആവേശമുണ്ടാക്കാൻ സ്ഥാനാർഥികളും നേതാക്കളും അണികളും എത്തും.അവസാന നിമിഷം വരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ദേശീയ നേതാക്കൾ സജീവമായി എന്നതാണ് ഇത്തവണത്തെ പ്രത്യേകത. നാളെ നിശബ്ദ പ്രചാരണം ആണ്. മറ്റന്നാൾ കേരളം പോളിങ് ബൂത്തിലേയ്ക്ക് നീങ്ങും.വികസനം വോട്ടാകുമെന്നും ഭരണത്തുടർച്ച ഉറപ്പാക്കാനാകുമെന്നുമുള്ള പ്രതീക്ഷയിലാണ് എൽഡിഎഫ്. ഇടത് സർക്കാരിന്റെ പ്രോഗ്രസ് കാർഡ് മുഖ്യമന്ത്രി ഇന്നലെ പ്രകാശനം ചെയ്തിരുന്നു. വയനാട് ദുരന്തബാധിതർക്കുള്ള ഫണ്ടും പേരാമ്പ്രയിലെ അനൗൺസ്‌മെന്റ് വിവാദവും അവസാന ദിവങ്ങളിൽ ചർച്ചയായി. എങ്കിലും അടിത്തറ ഇളകില്ലെന്ന ആത്മവിശ്വാസത്തിലാണ് എൽഡിഎഫ്.
എന്നാൽ ശബരിമലയും ഭരണവിരുദ്ധ വികാരങ്ങളും അധികാരത്തിലേയ്ക്ക് തിരിച്ചെത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് യുഡിഎഫ് ക്യാംപ്. ഇക്കുറി അക്കൗണ്ട് തുറക്കാനാകുമെന്ന പൂർണ ആത്മവിശ്വാസത്തിലാണ് ബിജെപി.