ഇന്ധന പ്രതിസന്ധിക്കിടെ ഒരു കപ്പല്‍ കൂടി ഇന്ത്യന്‍ തീരത്തേക്ക്
ന്യൂഡൽഹി: ഇന്ധന പ്രതിസന്ധി തുടരുന്നതിനിടെ ഒരു കപ്പൽ കൂടി ഇന്ത്യൻ തീരത്തേക്ക് എത്തും . ഗ്രീൻ സാൻവിയെന്ന ടാങ്കറാണ് എത്തുന്നത് . ഹോർമൂസ് കടന്ന് ഇന്ത്യയിലേക്കെത്തുന്ന ഏഴാമത്തെ എൽപിജി ടാങ്കറാണിത്. ഗ്രീൻ സാൻവി ലാരക്-ക്വെഷം ചാനൽ വഴി ഹോർമുസ് കടലിടുക്ക് കടന്നതായി കപ്പൽ ട്രാക്കിങ് ഡാറ്റ കാണിക്കുന്നു.
ശിവാലിക്, നന്ദാ ദേവി, ജഗ് വസന്ത്, ബിഡബ്ല്യു ടൈർ, ബിഡബ്ല്യു എൽ, പൈൻ ഗ്യാസ് എന്നീ ആറ് എൽപിജി ടാങ്കറുകൾ ഇന്ത്യൻ തീരത്ത് നേരത്തെ എത്തിയിരുന്നു.ഹോർമുസ് കടലിടുക്കിന് പടിഞ്ഞാറ് ഭാഗത്ത് കുറഞ്ഞത് 15 ഇന്ത്യൻ എണ്ണ, വാതക കപ്പലുകളെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഇന്ത്യയിലേക്കുള്ള രണ്ട് എൽപിജി ടാങ്കറുകളായ ഗ്രീൻ ആഷ, ജാഗ് വിക്രം എന്നിവ ഉൾപ്പെടുന്നുണ്ട്.
പ്രതിസന്ധി മറികടക്കുന്നതിനായി റഷ്യയിൽ നിന്ന് കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യാനുള്ള ചർച്ചകൾ ഇന്ത്യ ആരംഭിച്ചു. റഷ്യയിൽ നിന്നുള്ള ഇറക്കുമതി മാർച്ചിൽ 90 ശതമാനം ഉയർന്നു എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. ഷിംലയിൽ എൽപിജി ക്ഷാമത്തിനെതിരെ പ്രതിഷേധിച്ച് ജനം തെരുവിലിറങ്ങി ഷിംല ബൈപാസ് ഉപരോധിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.