ന​ഗരവൽക്കരണം അർബു​ദസാധ്യത ക്രമാതീതമായി വർധിപ്പിച്ചു

By :  Devina Das
Update: 2026-03-04 10:06 GMT

കൊച്ചി: ന​ഗരവൽക്കരണം അർബു​ദസാധ്യത ക്രമാതീതമായി വർധിപ്പിച്ചുവെന്ന് കൊച്ചിയിൽ നടന്ന 'ഇയർ ഇൻ റിവ്യൂ കേരള ചാപ്റ്റർ' സമ്മേളനം. ഇന്ത്യയിൽ ജനസാന്ദ്രതയേറിയ ​നഗരങ്ങളിലാണ് ഏറ്റവും കൂടുതൽ സ്തനാർബുദം റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും 'ബ്രെസ്റ്റ് കാൻസർ, ദി ഇയർ ദാറ്റ് വാസ് 2025' എന്ന പരിപാടിയിൽ വിദഗ്ധർ ചൂണ്ടിക്കാണിച്ചു.വായുവും ഭക്ഷണവും വെള്ളവുമെല്ലാം മലിനമാക്കപ്പെട്ടിരിക്കുന്നതുവഴി അർബുദത്തിന് കാരണമാകുന്ന പദാർത്ഥങ്ങൾ (കാർസിനോജൻസ്) ആളുകളിലേക്കെത്തുന്നത് രോഗസാധ്യത കൂടാനുള്ള പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നതെന്നു വിദ​ഗ്ധർ പറയുന്നു.കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പും (COG) നാഗ് ഫൗണ്ടേഷനും ചേർന്നാണ് 'ബ്രെസ്റ്റ് കാൻസർ, ദി ഇയർ ദാറ്റ് വാസ് 2025' എന്ന പരിപാടി സംഘടിപ്പിച്ചത്. വ്യായാമമില്ലാത്ത ജീവിതരീതി, ഫാസ്റ്റ് ഫുഡ് സംസ്കാരം, ജോലിസ്ഥലത്തും വീട്ടിലും അനുഭവപ്പെടുന്ന കടുത്ത മാനസിക സമ്മർദ്ദം എന്നിവ മനുഷ്യന്റെ രോഗപ്രതിരോധ ശേഷിയെ ഗണ്യമായി ദുർബലപ്പെടുത്തുന്നു.

അർബുദത്തെ പ്രതിരോധിക്കാനുള്ള ശരീരത്തിന്റെ ഏറ്റവും മികച്ച സ്വാഭാവിക ആയുധം മികച്ച രോഗപ്രതിരോധ ശേഷിയാണ്. എന്നാൽ നഗരവൽക്കരണം ഈ സംരക്ഷണ കവചത്തെ തകർക്കുകയാണെന്നും ഡോക്ടർമാർ പറയുന്നു.കൊച്ചിൻ ഓങ്കോളജി ഗ്രൂപ്പ് സെക്രട്ടറിയും ആസ്റ്റർ മെഡ്‌സിറ്റിയിലെ മെഡിക്കൽ ഓങ്കോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. അരുൺ ആർ. വാര്യരുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം സംഘടിപ്പിച്ചത്. നൂറോളം പ്രമുഖ ഓങ്കോളജിസ്റ്റുകൾ പങ്കെടുക്കുകയും പോയ വർഷം അർബുദ ചികിത്സാ രംഗത്ത് ശാസ്ത്രം കൈവരിച്ച പ്രധാന നേട്ടങ്ങളെക്കുറിച്ച് ചർച്ച ചെയ്യുകയും ചെയ്തു.

Similar News