വദനാർബുദം;പതിവ് പരിശോധനയിലൂടെ കണ്ടെത്താം
വദനാർബുദം അഥവാ വായിലെ കാൻസർ ഇന്ന് സർവസാധാരണയായി കണ്ടുവരുന്ന ഒരു രോഗാവസ്ഥയാണ് . തുടക്കം മുതൽക്കേ കണ്ടുതുടങ്ങുന്ന ലക്ഷണങ്ങളെ അവഗണിക്കുന്നതുകൊണ്ടും കൃത്യമായ രോഗനിർണയം നടത്താൻ സാധിക്കാതെ വരുന്നതുകൊണ്ടും പലപ്പോഴും വദനാർബുദം ഗുരുതരാവസ്ഥയിലേക്ക് എത്തുന്നു .
വദനാർബുദബാധിതരായ അഞ്ചിൽ നാലുപേർക്കും പുകയില ഉപയോഗം മൂലവും 70 ശതമാനം പേർക്കും അമിത മദ്യപാനം മൂലവുമാണ് രോഗം ബാധിക്കുന്നതെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.
എന്താണ് വദനാർബുദം ?
ചുണ്ടിലെ വെർമില്യൺ ബോർഡറുകളിലും നാവിൻറെ മുൻഭാഗത്തും ഉണ്ടാകുന്ന അർബുദമാണ് വദനാർബുദം അഥവാ ഓറൽ ക്യാൻസർ. ഇത് പ്രധാനമായും സ്‌ക്വാമസ് സെൽ കാർസിനോമ അഥവാ ത്വക്ക് ക്യാൻസറായാണ് സംഭവിക്കുന്നത്.
ഇവ അത്യന്തം മാരകവും ദുർബ്ബലപ്പെടുത്തുന്നതും രൂപഭേദം വരുത്തുന്നതുമാണ്. അവസാനഘട്ട രോഗനിർണയവും ഇടപെടലും മൂലം ഓറൽ ക്യാൻസർ മൂലമുള്ള മരണനിരക്ക് ഉയരാൻ സാധ്യതയേറെയാണ്. അതേസമയം നേരത്തേയുള്ള രോഗനിർണയവും മികച്ച ചികിത്സയും കൊണ്ട് ഏത് തരം അർബുദവും ഭേദമാക്കാൻ സാധിക്കുമെന്ന് ലോകാരോഗ്യ സംഘടന (WHO) പറയുന്നു.
വദനാർബുദത്തിന് കാരണമാകുന്ന ഒന്നിലധികം ഘടകങ്ങൾ ഉണ്ടാകാം. അവയിൽ ഒന്ന് പരമ്പരാഗതമായി ലഭിക്കുന്നു എന്നതാണ്കുടുംബത്തിലോ പൂർവികരിലോ ക്യാൻസർ പാരമ്പര്യമുണ്ടെങ്കിലോ, മറ്റേതെങ്കിലും തരത്തിൽ അർബുദ സാധ്യതയുണ്ടെങ്കിലോ പരിഗണിക്കേണ്ട ചില പ്രധാന ഘടകങ്ങൾ ഇവയാണ്
ജീവിതശൈലി തെരഞ്ഞെടുപ്പ് : ജീവിതശൈലി തെരഞ്ഞെടുക്കുന്നതിലെ ചില ഘടകങ്ങൾ ഒരു വ്യക്തിയിലുണ്ടാകുന്ന വദനാർബുദത്തിൻറെ സാധ്യത വർധിപ്പിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. പുകയില, വെറ്റില, പാൻ, സിഗരറ്റ്, ബീഡി, ചുരുട്ട് തുടങ്ങി എല്ലാത്തരം പുകയില ഉത്പന്നങ്ങളുടെ ഉപയോഗവും ഇതിലുൾപ്പെടുന്നു.
പതിവ് വദനപരിശോധനകൾ: അർബുദസാധ്യതയും രോഗനിർണയവും വിലയിരുത്തുന്നതിനായി ഓറൽ ചെക്കപ്പ് നടത്തുന്നതും മറ്റ് പതിവ് ആരോഗ്യ പരിശോധനകൾ തുടരുന്നതും ക്യാൻസർ നേരത്തേ കണ്ടുപിടിക്കാൻ സഹായിക്കും. ഇത് ചികിത്സ എളുപ്പമാക്കുന്നു. നിങ്ങളുടെ ദന്തരോഗവിദഗ്‌ധനുമായി പതിവായി കൂടിക്കാഴ്ചകൾ നടത്തുന്നത് നല്ലതാണ്. കൂടാതെ 'ഏർളി സൈൻ' പോലെയുള്ള ഡിറ്റക്ഷൻ കിറ്റുകൾ ഇന്ന് മെഡിക്കൽ ഷോപ്പുകളിൽ സുലഭമാണ്. ഇതുപയോഗിച്ച് ഒരാൾക്ക് സൗകര്യപ്രദമായ സമയത്ത് വീടുകളിൽ തന്നെ സ്വയം രോഗനിർണയവും അപകടസാധ്യതയും വിലയിരുത്താൻ സാധിക്കും.
അസാധാരണമായ ലക്ഷണങ്ങൾ അവഗണിക്കരുത് : ചവയ്ക്കുമ്പോഴോ വിഴുങ്ങുമ്പോഴോ വദനഗഹ്വരം (Oral Cavity), ചുണ്ട്, നാവ്, തൊണ്ട എന്നീ ഭാഗങ്ങളിൽ ഉണ്ടാകുന്ന ചെറിയ ലക്ഷണങ്ങളോ അസ്വസ്ഥതയോ പോലും ഒരിക്കലും അവഗണിക്കരുത്. നിലവിൽ ഭൂരിഭാഗം അർബുദബാധിതരും രോഗനിർണയം നത്തുന്നത് അവസാനഘട്ടത്തിലാണ്. അപ്പോഴേക്കും അർബുദം ഭീകരാവസ്ഥയിലെത്തിയിട്ടുണ്ടാകും.
ആരോഗ്യകരമായ ഭക്ഷണക്രമവും ദന്ത ശുചിത്വവും പിന്തുടരുക: നല്ലതും സമീകൃതവുമായ പോഷകാഹാരം ഒരാളുടെ ശാരീരിക പ്രവർത്തനങ്ങളെ സുഗമവും സമുചിതവുമാക്കാൻ സഹായിക്കുന്നു. പഴങ്ങളും പച്ചക്കറികളും കഴിക്കുന്നതിനൊപ്പം ഭക്ഷണത്തിൽ എല്ലാ ന്യൂട്രിയന്റുകളുടെയും സാന്നിധ്യം ഉണ്ടെന്ന് ഉറപ്പാക്കുക. വായയുടെ ശുചിത്വം ശ്രദ്ധിക്കേണ്ടതും അനിവാര്യമാണ്.
രോഗസാധ്യത വർധിപ്പിക്കുന്ന ഭക്ഷണങ്ങൾ ഒഴിവാക്കുക : അധിക കലോറിയും പഞ്ചസാരയും അമിതമായ ചുവന്ന മാംസവും പരിമിതപ്പെടുത്തുക. ഇവ വദനാർബുദത്തിനുള്ള സാധ്യത വർധിപ്പിക്കും. ബീഫ്, മട്ടൻ, പോർക്ക് തുടങ്ങിയ ചുവന്ന മാംസങ്ങളെ ക്യാൻസറിന് കാരണമാകുന്ന 'കാർസിനോജനിക്' ആയി തരംതിരിച്ചിട്ടുണ്ട്.
മദ്യം, പുകയില ഉത്പന്നങ്ങൾ എന്നിവയിൽ നിന്നും അകലം പാലിക്കുക: ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, പുകവലിക്കാത്തവർക്കും അർബുദ സാധ്യത കണ്ടെത്തിയിട്ടുണ്ട്. പുകവലിക്കാത്തവരെ അപേക്ഷിച്ച് പുകവലിക്കുന്നവർക്ക് ശ്വാസകോശ അർബുദം വരാനുള്ള സാധ്യത 22 മടങ്ങ് കൂടുതലാണ്. മദ്യം അല്ലെങ്കിൽ പുകയില മാത്രം ഉപയോഗിക്കുന്നവരെ അപേക്ഷിച്ച് രണ്ടും ഉപയോഗിക്കുന്ന ആളുകൾക്ക് വായ, ശ്വാസനാളം, അന്നനാളം എന്നീ ഭാഗങ്ങളിൽ അർബുദം പിടിപെടാനുള്ള സാധ്യത അഞ്ച് മടങ്ങ് കൂടുതലാണ്. അമിത ഉപയോക്താക്കൾക്ക്, അപകടസാധ്യത 30 മടങ്ങ് കൂടുതലാണ്. അതുകൊണ്ട് തന്നെ അർബുദസാധ്യതയ്‌ക്കെതിരായ പ്രതിരോധ സമീപനം പാലിക്കേണ്ടത് അനിവാര്യമാണ്.