അമീബിക് മസ്തിഷ്ക ജ്വര വ്യാപനം, മുൻകരുതൽ വേണം
സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം വീണ്ടും വ്യാപിക്കുന്നു. കഴിഞ്ഞ നാലര മാസത്തിനിടെ 20 പേരാണ് രോഗം ബാധിച്ചു മരിച്ചത്. അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ വ്യാപനത്തിൽ കനത്ത ജാഗ്രത വേണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് അറിയിച്ചു.
നൈഗ്ലേറിയ ഫൗളേറി, അക്കാന്തമീബ എന്നിവയാണ് മസ്തിഷ്‌ക ജ്വരത്തിന് കാരണമാവുന്ന സൂക്ഷ്മജീവികൾ. സംസ്ഥാനത്ത് രോഗം തുടക്കത്തിലേ കണ്ടെത്തി വിദഗ്ധചികിത്സ ഉറപ്പാക്കുന്നതിനാലാണ് മരണനിരക്ക് കുറഞ്ഞുനിൽക്കുന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
അമീബിക് മസ്തിഷ്ക ജ്വരം പിടിപ്പെടുന്നത് എങ്ങനെ
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ജീവിക്കുന്ന അമീബ മൂക്കിലെ നേർത്ത പാളിയിലുള്ള സുഷിരങ്ങൾ, കർണപുടത്തിലെ സുഷിരങ്ങൾ എന്നിവ വഴിയാണ് മനുഷ്യ ശരീരത്തിൽ കടക്കുന്നത്. രോഗാണു ശരീരത്തിലെത്തിയാൽ രോഗ ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ഒരാഴ്ച വരെ സമയം എടുക്കുമെന്നതും വെല്ലുവിളിയാണ്. രോഗം ഒരാളിൽ നിന്ന് മറ്റൊരാളിലേക്ക് പകരില്ല.
ലക്ഷണങ്ങൾ
രണ്ടു ഘട്ടങ്ങളായാണ് ലക്ഷണങ്ങൾ പ്രകടമാകുന്നത്. ആദ്യ ഘട്ടത്തിൽ പനി, തലവേദന, ഛർദി മുതലായവയാണ് ഉണ്ടാവുക. രണ്ടാം ഘട്ടത്തിൽ അപസ്മാരം, ഓർമ നഷ്ടമാകൽ എന്നിവയുണ്ടാവുന്നത്.
രോഗ നിർണയം എങ്ങനെ
നിപ്പ, വെസ്റ്റ്‌നൈൽ തുടങ്ങിയവ പിസിആർ ടെസ്റ്റും മറ്റും ചെയ്തതിന് ശേഷമാകും രോഗനിർണയം നടത്താനാവുക. എന്നാൽ മൈക്രോസ്‌കോപ്പിക് പരിശോധനയിലൂടെ തന്നെ അമീബയുടെ സാന്നിധ്യം വ്യക്തമാകും. അമീബയുടെ സാന്നിധ്യം സംശയമുണ്ടെങ്കിൽ തന്നെ നട്ടെല്ലിൽ നിന്ന് നീരുകുത്തിയെടുത്ത് പരിശോധിക്കണം.
പ്രതിരോധം
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ കുളിക്കാതിരിക്കുക. കുട്ടികളെ ഇത്തരം വെള്ളത്തിൽ കളിക്കാൻ അനുവദിക്കാതിരിക്കുക. മൂക്കിലേക്ക് ഇത്തരം ജലം എത്താതെ ശ്രദ്ധിക്കുക.
ചെറിയ കുളങ്ങൾ, കിണറുകൽ, സ്വിമ്മിങ് പൂളുകൾ എന്നിവിടങ്ങളിൽ ക്ലോറിനേഷൻ നടത്തുക എന്നിവയാണ് സ്വീകരിക്കേണ്ട മുൻകരുതലുകൾ.
നീന്തൽ പരിശീലനത്തിൽ ഏർപ്പെടുന്നവർ നോസ് പ്ലഗുകൾ ധരിക്കണം.
ജല സ്രോതസ്സുകൾ ക്ലോറിനേറ്റ് ചെയ്യുന്നുണ്ടെന്ന് ഉറപ്പാക്കണം.