എല്‍പിജി സിലിണ്ടിറിന്റെ വില വീണ്ടും വര്‍ധിപ്പിച്ച് എണ്ണകമ്പനികൾ
ന്യൂഡൽഹി: എൽപിജി സിലിണ്ടിറിന്റെ വില വീണ്ടും വർധിപ്പിച്ച് പൊതുമേഖലാ എണ്ണവിതരണക്കമ്പനികൾ. വാണിജ്യാവശ്യത്തിനുള്ള 19 കിലോഗ്രാം സിലിണ്ടറിന്റെ വിലയാണ് കൂട്ടിയത്. വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന 14.2 കിലോഗ്രാം സിലിണ്ടറിന്റെ വിലയിൽ ഇത്തവണയും മാറ്റമില്ല. ഹോട്ടലുകൾ, റസ്റ്ററന്റുകൾ, തട്ടുകടകൾ എന്നിവയ്ക്കാണ് പ്രധാന തിരിച്ചടി.28 രൂപ മുതൽ 31 രൂപവരെയാണ് വിലവർധന. ഫെബ്രുവരി ഒന്നിന് 19 കിലോഗ്രാം സിലിണ്ടറിന് 49 രൂപയും കൂട്ടിയിരുന്നു. ജനുവരി 1ന് 111 രൂപ വർധിപ്പിച്ചതിന് പിന്നാലെയായിരുന്നു അതും.ഇറാൻ-ഇസ്രയേൽ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തര ക്രൂഡ് ഓയിൽ വില കൂടിയേക്കുമെന്നാണ് പൊതുവിലയിരുത്തൽ. ഇതിന്റെ ഭാഗമായി എൽപിജി വിലയും കുതിച്ചേക്കും. പെട്രോൾ, ഡീസൽ വില കൂടുമോ എന്ന ആശങ്കയും ഉയർന്നിട്ടുണ്ട്.
വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടറിന് (14.2 കിലോഗ്രാം) ഏറ്റവുമൊടുവിൽ വില പരിഷ്‌കരിച്ചത് 2024 മാർച്ച് എട്ടിനായിരുന്നു. വീട്ടമ്മമാർക്കുള്ള സമ്മാനമെന്നോണം വനിതാദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി 100 രൂപ കുറയ്ക്കുന്നതായി പ്രഖ്യാപിച്ചിരുന്നു.