ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയില്‍ നിന്ന് ഇന്ത്യൻ സര്‍വകലാശാലയെ പുറത്താക്കി ; പ്രദര്‍ശിപ്പിച്ചത് ചൈനീസ് റോബോട്ടിക് നായ
ന്യൂഡൽഹി: ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടിയിൽ നിന്ന് ഗൽഗോട്ടിയാസ് സർവകലാശാലയെ പുറത്താക്കിയതായി റിപ്പോർട്ട്. ഗ്രേറ്റർ നോയിഡ ആസ്ഥാനമായുള്ള സർവകലാശാലയുടെ സെന്റർ ഓഫ് എക്സലൻസ് വികസിപ്പിച്ചെടുത്തതെന്ന് അവകാശപ്പെട്ട് ഉച്ചകോടിയിൽ അവതരിപ്പിച്ചത് ചൈനീസ് റോബോട്ട് ആണ് എന്ന് ആരോപിച്ചാണ് നടപടി. ഇന്ത്യൻ ഉൽപ്പന്നമെന്ന പേരിൽ സോഷ്യൽമീഡിയയിൽ പ്രചരിച്ച റോബോട്ട് ചൈനീസ് റോബോട്ടിക് നായയുടേതാണ് എന്ന തരത്തിൽ വിമർശനങ്ങൾ ഉയർന്നുവന്നിരുന്നു.
ഇതിന് പിന്നാലെയാണ് നടപടി ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.ചൈനീസ് റോബോട്ടിക് കമ്പനിയായ യൂണിട്രീയുടെ യൂണിട്രീ ഗോ2 റോബോട്ട് ആണിതെന്നാണ് ആരോപണം. ഇത് ഇന്ത്യയിൽ ഓൺലൈനിൽ 2 ലക്ഷം മുതൽ 3 ലക്ഷം രൂപ വരെ വിലയ്ക്ക് വിൽപ്പനയ്ക്ക് വച്ചിട്ടുള്ളതാണെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഒറിയോൺ എന്ന പേരിലാണ് എക്‌സോപയിൽ റോബോട്ട് അവതരിപ്പിച്ചത്. റോബോട്ടിന്റെ സവിശേഷതകൾ സർവകലാശാല പ്രതിനിധി വിശദീകരിക്കുന്ന വിഡിയോയാണ് സോഷ്യൽമീഡിയയിൽ പ്രചരിച്ചത്.