സത്യപ്രതിജ്ഞചടങ്ങിൽ വന്ദേമാതരം പൂര്‍ണമായി ചൊല്ലി; കേന്ദ്ര നിര്‍ദേശം പാലിച്ച് വിഡി സതീശന്‍ സര്‍ക്കാര്‍
തിരുവനന്തപുരം: വി ഡി സതീശൻ സർക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം ആലപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ നിർദ്ദേശപ്രകാരം ദേശീയ ഗാനത്തിന് മുൻപായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ചടങ്ങിൽ ആലപിച്ചു. സത്യപ്രതിജ്ഞാ ചടങ്ങിന് മുൻപായി വന്ദേമാതരം പാടാത്ത ബിജെപി സർക്കാരിനെക്കാൾ ദേശീയഗാനത്തിന്റെ കാര്യത്തിൽ ഒരുപടി മുന്നിലാണെന്ന് വിഡി സതീശൻ തെളിയിച്ചതായാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. നേരത്തെ തമിഴ്‌നാട് മുഖ്യമന്ത്രിയായി വിജയ് സത്യപ്രതിജ്ഞ ചെയ്ത ചടങ്ങിലും വന്ദേമാതരം പാടിയിരുന്നു.പശ്ചിമ ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം ആലപിച്ചിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും ആ ചടങ്ങിൽ പങ്കെടുത്തിട്ടും അവിടെ കേന്ദ്ര നിർദ്ദേശം പാലിക്കപ്പെട്ടില്ല. എന്നാൽ ബിജെപിയുടെ രാഷ്ട്രീയ എതിരാളിയായി കണക്കാക്കപ്പെടുന്ന കോൺഗ്രസ് ചടങ്ങിൽ കേന്ദ്ര നിർദ്ദേശം കൃത്യമായി പാലിച്ചത് രാഷ്ട്രീയ വൃത്തങ്ങളെ അമ്പരപ്പിച്ചു.രാഹുൽ ഗാന്ധിയുടെ സാന്നിധ്യത്തിലായിരുന്നു ഈ ഗാനാലാപനം നടന്നത് എന്നതാണ് ശ്രദ്ധേയം. വന്ദേമാതരത്തിന്റെ മുഴുവൻ ഭാഗങ്ങളും ആലപിക്കുന്നത് നിർബന്ധമാക്കുന്നതിനെ എതിർക്കുന്ന നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചിരുന്നത്.ദേശീയ ഗാനത്തിന് മുൻപായി വന്ദേമാതരത്തിന്റെ ആറ് ഖണ്ഡികകളും ആലപിക്കണമെന്ന് ജനുവരി 28ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടിരുന്നു.