ഇറാനിൽ വീണ്ടും യുഎസ് ആക്രമണം

By :  Devina Das
Update: 2026-05-26 06:43 GMT

ടെഹ്റാൻ: വെടിനിർത്തൽ കരാർ നിലനിൽക്കുന്ന സാഹചര്യത്തിനിടെ ദക്ഷിണ ഇറാനിൽ യുഎസ് സൈന്യത്തിന്റെ ആക്രമണം നടന്നു . ഹോർമുസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ റെവല്യൂഷണറി ​ഗാർഡ് കോറിന്റെ ബോട്ടുകളും ഒരു മിസൈൽ വിക്ഷേപണ കേന്ദ്രവുമാണ് യുഎസ് ലക്ഷ്യമിട്ടത്. അമേരിക്കൻ സൈനികർക്കെതിരെയുള്ള ഭീഷണി തടയാനും തങ്ങളുടെ സൈനികരെ സംരക്ഷിക്കാനുമാണ് ആക്രമണം നടത്തിയതെന്നു യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു.

ഹോർമുസിൽ മൈനുകൾ വിരിക്കാൻ ശ്രമിച്ച രണ്ട് ഐആർജിസി ബോട്ടുകൾ സൈന്യം തകർത്തു. അമേരിക്കൻ യുദ്ധ വിമാനങ്ങളെ ലക്ഷ്യം വച്ച ബന്ദർ അബ്ബാസിലെ മിസൈൽ കേന്ദ്രവും തകർത്തതനായി യുഎസ് സൈന്യം അവകാശപ്പെട്ടു. ബന്ദർ അബ്ബാസ്, സിറിക്, ജാസ്ക് എന്നിവിടങ്ങളിൽ വലിയ സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.ഇപ്പോഴത്തെ ആക്രമണം വെടിനിർത്തൽ കരാറിന്റെ ലംഘനമോ അതിന്റെ അവസാനമോ അല്ലെന്നു യുഎസ് വ്യക്തമാക്കി. ആക്രമണം പരിമിത തോതിൽ മാത്രമാണ്. തുടരാൻ ആ​ഗ്രഹിക്കുന്നില്ല. നിലവിൽ സ്ഥിതി​ഗതികൾ ശാന്തമാണെന്നും കൂടുതൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്തിട്ടില്ലെന്നും യുഎസ് അധികൃതർ കൂട്ടിച്ചേർത്തു.

ഇറാൻ തങ്ങളുടെ കൈവശമുള്ള സമ്പൂഷ്ടീകരിച്ച യുറേനിയം ഒന്നുകിൽ അമേരിക്കയ്ക്കു കൈമാറണം അല്ലെങ്കിൽ അന്താരാഷ്ട്ര മേൽനോട്ടത്തിൽ നശിപ്പിക്കണമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് അമേരിക്കൻ സൈനിക നടപടി.

Similar News