'സര്‍ക്കാരിന് കുതിരയുടെ വേഗം, എന്നാല്‍ കുതിരക്കച്ചവടത്തിനില്ല'; സഭയിൽ തഗ്ഗ് ഡയലോഗുമായി വിജയ്
ചെന്നൈ: തമിഴ്നാട് നിയമസഭയിൽ സിനിമാസ്റ്റൈലിൽ തഗ്ഗ് ഡയലോഗുകളുമായി കത്തിക്കയറി മുഖ്യമന്ത്രി വിജയ് . ടിവികെ സര്‍ക്കാര്‍ മതേതര സര്‍ക്കാര്‍ ആയിരിക്കുമെന്ന് വിജയ് പറഞ്ഞു . വിശ്വാസ പ്രമേയത്തിന്മേലുള്ള ചർച്ചയ്ക്ക് മറുപടിയായാണ് മുഖ്യമന്ത്രി സഭയില്‍ ഇക്കാര്യം പറഞ്ഞത്. തന്റെ സര്‍ക്കാര്‍ ദൃഢമായ മതേതര നിലപാടായിരിക്കും സ്വീകരിക്കുക. സര്‍ക്കാര്‍ കുതിരയുടെ വേഗതയില്‍ പ്രവര്‍ത്തിക്കും. എന്നാല്‍ കുതിരക്കച്ചവടത്തില്‍ (എം.എല്‍.എമാരെ വിലയ്‌ക്കെടുക്കുന്ന നടപടി) ഏര്‍പ്പെടില്ല. മുഖ്യമന്ത്രി പറഞ്ഞു.മുന്‍ സര്‍ക്കാരുകള്‍ ആവിഷ്‌കരിച്ച എല്ലാ ക്ഷേമ പദ്ധതികളും സംരംഭങ്ങളും ടിവികെ ഭരണത്തിന് കീഴിലും തുടരുമെന്ന് മുഖ്യമന്ത്രി വിജയ് നിയമസഭയ്ക്ക് ഉറപ്പുനല്‍കി. തമിഴ്നാട് നിയമസഭയിലെ വിശ്വാസ വോട്ടെടുപ്പുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങളെ ലക്ഷ്യം വെച്ചുകൊണ്ട്, ഭരണകക്ഷിയായ ടിവികെ പരസ്യമായ കുതിരക്കച്ചവടത്തില്‍ ഏര്‍പ്പെടുകയാണെന്ന് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ ആരോപിച്ചിരുന്നു.
സംസ്ഥാന രാഷ്ട്രീയത്തെ സര്‍ക്കാര്‍ 'മീം കണ്ടന്റ്' (പരിഹാസപാത്രം) ആക്കി മാറ്റുകയാണെന്നും ഉദയനിധി കുറ്റപ്പെടുത്തിയിരുന്നു. ഇതിനെല്ലാം മറുപടിയായാണ് വിജയ് ഇക്കാര്യം വ്യക്തമാക്കിയത് .
ലോയോള സഹപാഠികൾ; പക്ഷേ രാഷ്ട്രീയത്തിൽ 'സീനിയർ'
പ്രസംഗത്തിനിടയിൽ സഭയിൽ നേരിയ ചിരി പടർത്തിയ നിമിഷങ്ങളുമുണ്ടായി. താനും മുഖ്യമന്ത്രി വിജയ്യും സ്പീക്കർ ജെ.സി.ഡി പ്രഭാകറും ചെന്നൈ ലോയോള കോളേജിലെ പൂർവ്വ വിദ്യാർത്ഥികളാണെന്ന് ഉദയനിധി ഓർമ്മിപ്പിച്ചു. എങ്കിലും രാഷ്ട്രീയത്തിൽ ഡിഎംകെ 'സീനിയർ ബാച്ച്' ആണെന്ന തമാശയും അദ്ദേഹം പങ്കുവെച്ചു. ഭരണപക്ഷത്തിന് ഏതാണ്ട് ഒപ്പത്തിനൊപ്പമാണ് ഇപ്പോൾ പ്രതിപക്ഷത്തിന്റെ അംഗബലമെന്നും ഗവൺമെന്റിന്റെ കടിഞ്ഞാണായി തങ്ങൾ സഭയിൽ പ്രവർത്തിക്കുമെന്നും ഉദയനിധി വ്യക്തമാക്കി.