ഓഗസ്റ്റ് വരെ നിയന്ത്രണം, രാജ്യാന്തര റൂട്ടുകളില്‍ സര്‍വീസുകള്‍ വെട്ടികുറക്കുമെന്ന് എയര്‍ ഇന്ത്യ
ന്യൂഡൽഹി: ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള കാലയളവിൽ രാജ്യാന്തര റൂട്ടുകളിലെ സർവീസുകൾ വെട്ടിച്ചുരുക്കുമെന്ന് എയർ ഇന്ത്യ മുന്നറിയിപ്പ്. ചില മേഖലകളിലെ വ്യോമപാത നിയന്ത്രണങ്ങളും റെക്കോർഡ് തലത്തിലെത്തിയ വിമാന ഇന്ധനവിലയും അടക്കമുള്ള സാഹചര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം. എല്ലാ മാസവും 1,200ൽ അധികം രാജ്യാന്തര വിമാന സർവീസുകൾ നടത്തുമെന്നു എയർ ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. ഈ കാലയളവിലും വിവിധ രാജ്യങ്ങളിലേക്കുള്ള സർവീസുകൾ ലഭ്യമായിരിക്കും.ഡൽഹി ഷിക്കാഗോ, മുംബൈ ന്യൂയോർക്ക്, ഡൽഹിഷാങ്ഹായ്, ചെന്നൈസിംഗപ്പുർ, ഇവ കൂടാതെ മറ്റ് രണ്ട് റൂട്ടുകളിലുമാണ് താൽക്കാലികമായി സർവീസുകൾ നിർത്തിവയ്ക്കുന്നത്. ചുരുക്കിയ സർവീസുകൾക്കിടയിലും, നിലവിലുള്ള പ്രതിസന്ധികളെ അതിജീവിച്ച് ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത യാത്രാനുഭവം നൽകാൻ എയർ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും എയർ ഇന്ത്യ അറിയിച്ചു.
പ്രതിവാരം 33 വിമാനങ്ങളുമായി നോർത് അമേരിക്കയിലേക്കുള്ള സർവീസുകൾ തുടരും. യൂറോപ്പിലേക്ക് ആഴ്ചയിൽ 47 സർവീസുകളും ബ്രിട്ടനിലേക്ക് ആഴ്ചയിൽ 57 സർവീസുകളും എയർ ഇന്ത്യ നടത്തും. ഓസ്‌ട്രേലിയയിലേക്കുള്ള പ്രതിവാര സർവീസുകളുടെ എണ്ണം എട്ടായിരിക്കും. തെക്ക് കിഴക്കൻ ഏഷ്യ, സാർക്ക് രാജ്യങ്ങൾ എന്നിവിടങ്ങളിലേക്ക് ആഴ്ചയിൽ 158 വിമാനങ്ങളുടെ സർവീസും ഉണ്ട്. ആഫ്രിക്കൻ രാജ്യമായ മൗറീഷ്യസിലേക്ക് പ്രതിവാരം ഏഴ് വിമാനങ്ങളും എയർ ഇന്ത്യയുടെ ഷെഡ്യൂളിൽ ഉൾപ്പെടുന്നു.