ഇന്ത്യയില്‍ ഇപ്പോള്‍ നടക്കുന്നത് പ്രതിപക്ഷ വേട്ട;പിണറായി വിജയൻറെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ബ്രിട്ടന്‍

By :  Devina Das
Update: 2026-05-29 05:28 GMT

ലണ്ടൻ : കേരള പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ ഇഡി നടത്തിയ റെയ്ഡിനെ അപലപിച്ച് കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ. പിണറായി വിജയന്റെ തിരുവനന്തപുരത്തെ വസതിയിൽ കേന്ദ്രഏജൻസികൾ നടത്തിയ റെയ്ഡ് രാഷ്ട്രീയപ്രേരിതമാണ്. വളർന്നുവരുന്ന ജനകീയ പ്രസ്ഥാനങ്ങൾക്കെതിരെ വലതുപക്ഷ- യാഥാസ്ഥിതിക സർക്കാരുകൾ നിയമസംവിധാനങ്ങളെയും പൊലീസ് അടിച്ചമർത്തലുകളെയും ആയുധമാക്കുകയാണ്. ബ്രിട്ടീഷ് കമ്യൂണിസ്റ്റ് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു.ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ഇപ്പോൾ നടക്കുന്നത് പ്രതിപക്ഷ വേട്ടയാണ്. വലതുപക്ഷ സർക്കാരുകൾ തങ്ങളുടെ രാഷ്ട്രീയ എതിരാളികളെയും ജനകീയ പ്രസ്ഥാനങ്ങളെയും അടിച്ചമർത്താൻ നിയമസംവിധാനങ്ങളെയും പൊലീസിനെയും ആയുധമാക്കുന്നത് ഒരു അന്താരാഷ്ട്ര പ്രതിഭാസമായി മാറിയിരിക്കുകയാണ്. ചെക്ക് റിപ്പബ്ലിക്, ജോർദാൻ, കെനിയ തുടങ്ങിയ രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇപ്പോൾ ഇന്ത്യയും എത്തിപ്പെട്ടിരിക്കുന്നത്. കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ പ്രസ്താവനയിൽ പറയുന്നു.പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനെതിരെ ഡൽഹിയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) ആസ്ഥാനത്തിന് മുന്നിൽ പ്രതിഷേധിച്ച സിപിഎം നേതാക്കളെ അറസ്റ്റ് ചെയ്ത നടപടിയെയും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ അപലപിച്ചു. സംഘടന സ്വാതന്ത്ര്യം, അഭിപ്രായ സ്വാതന്ത്ര്യം, കമ്യൂണിസ്റ്റുകാർക്ക് സംഘടിക്കാനുള്ള അവകാശങ്ങൾ എന്നിവയ്ക്ക് നേരെ ഇന്ത്യൻ ഭരണകൂടത്തിന്റെ രാഷ്ട്രീയവൽക്കരിക്കപ്പെട്ട ഏജൻസികൾ നടത്തുന്ന അടിച്ചമർത്തലുകൾക്കും ആക്രമണങ്ങൾക്കുമെതിരെ പോരാടുന്ന ഇന്ത്യയിലെ എല്ലാ കമ്യൂണിസ്റ്റുകാർക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ബ്രിട്ടൻ പ്രസ്താവനയിൽ അറിയിച്ചു.

Similar News