ക്ഷേമപദ്ധതികള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് വേണ്ടത് 10,000 കോടി രൂപ

മൂന്നാംഊഴം സ്വപ്നം കാണുന്ന ഇടതുമുന്നണിക്കും അണികള്‍ക്കും ആത്മവിശ്വാസം പകരുന്നതാണ് ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതടക്കമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍

By :  Rajesh
Update: 2025-10-30 11:08 GMT

തിരുവനന്തപുരം: പിഎം ശ്രീയെ ചൊല്ലി ഇടതുമുന്നണിയിലുണ്ടായ രൂക്ഷമായ അഭിപ്രായഭിന്നതയില്‍ നിന്നും ഒറ്റയടിക്ക് രാഷ്ട്രീയ ചര്‍ച്ചകളെ ക്ഷേമപദ്ധതികളിലേക്ക് വഴിതിരിച്ചുവിട്ട് മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പുള്ള പ്രഖ്യാപനങ്ങളെ പരിഹസിച്ച് പ്രതിപക്ഷം രംഗത്തുവന്നപ്പോള്‍ നടപ്പാക്കിക്കാണിക്കുമെന്ന ആത്മവിശ്വാസത്തിലാണ് ഭരണപക്ഷം. പദ്ധതികള്‍ നടപ്പാക്കാന്‍ വര്‍ഷം പതിനായിരം കോടിരൂപ അധികം വേണ്ടിവരും. ഇതെവിടെനിന്ന് കണ്ടെത്തുമെന്ന ചോദ്യം ബാക്കി.

മൂന്നാംഊഴം സ്വപ്നം കാണുന്ന ഇടതുമുന്നണിക്കും അണികള്‍ക്കും ആത്മവിശ്വാസം പകരുന്നതാണ് ക്ഷേമ പെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതടക്കമുള്ള മുഖ്യമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. എന്നാല്‍, തിരഞ്ഞെടുപ്പുകള്‍ക്ക് തൊട്ടുമുമ്പുള്ള പ്രഖ്യാപനങ്ങള്‍ ജനങ്ങളെ കബളിപ്പിക്കാനാണെന്നാണ് പ്രതിപക്ഷത്തിന്റെ വിമര്‍ശനം.

'സര്‍ക്കാര്‍ കേരളത്തിലെ ജനങ്ങളെ കബളിപ്പിക്കാന്‍ നോക്കരുതെന്നായിരുന്നു പ്രഖ്യാപനങ്ങളോടുള്ള പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ നാലരകൊല്ലത്തിനിടെ കൂട്ടിയത് കേവലം 400 രൂപയാണ് . ക്ഷേമനിധി പെന്‍ഷന്‍ മുടങ്ങിക്കിടക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

മോദിയെ അനുകരിച്ച് തിരഞ്ഞെടുപ്പിന് മുമ്പ് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് പിണറായി വിജയന്റെ ശ്രമമെന്ന് കെ.സി. വേണുഗോപാല്‍ പറഞ്ഞു. വാഗ്ദാനങ്ങള്‍ തിരഞ്ഞെടുപ്പ് കുതന്ത്രമെന്ന് സണ്ണി ജോസഫും പ്രതികരിച്ചു.

എന്നാല്‍ വിമര്‍ശനങ്ങളെ തള്ളിക്കളയുകയാണ് ഭരണപക്ഷം. 'എല്ലാ പ്രഖ്യാപനങ്ങളെയും പ്രതിപക്ഷം വിമര്‍ശിക്കാറുണ്ട്. പറഞ്ഞത് പ്രവര്‍ത്തിക്കും; പ്രവര്‍ത്തിക്കാന്‍ പറ്റുന്നത് പറയും എന്നായിരുന്നു മന്ത്രി വി.എന്‍ വാസവന്റെ മറുപടി. സര്‍ക്കാര്‍ പ്രഖ്യാപനത്തില്‍ അഭിമാനമുണ്ട്. ഇത് തിരഞ്ഞെടുപ്പ് സ്റ്റണ്ടല്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണിയും പ്രതികരിച്ചു.

ക്ഷേമപദ്ധതികളില്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും അത് നടപ്പാക്കാനുള്ള വഴി സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ക്ഷേമപെന്‍ഷന്‍ കുടിശികയും ഡി.എ., ഡി.ആര്‍. കുടിശികയും കൊടുക്കാന്‍ പയറ്റിയ പ്ലാന്‍ ബി തന്നെ പുറത്തെടുക്കാനാണ് സാധ്യത. അതായത്, പദ്ധതി വിഹിതത്തില്‍ കടുംവെട്ട് നടത്തി ആ തുക പ്രഖ്യാപനങ്ങള്‍ നടപ്പാക്കാന്‍ വിനിയോഗിക്കും.


Similar News