സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തുടക്കം;കടുത്ത വിമര്‍ശനങ്ങള്‍ക്ക് സാധ്യത
തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം സിപിഎം സംസ്ഥാന നേതൃയോഗങ്ങൾക്ക് ഇന്ന് തുടക്കം. സിപിഎം സെക്രട്ടേറിയറ്റ് യോഗം ഇന്ന് ചേരും. തെരഞ്ഞെടുപ്പ് തോൽവി, പുതിയ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കൽ തുടങ്ങിയ കാര്യങ്ങൾ ചർച്ചയാകും. കഴിഞ്ഞദിവസം ചേർന്ന പിബി യോഗത്തിൽ പ്രതിപക്ഷ നേതാവിനെ തെരഞ്ഞെടുക്കൽ ചർച്ചയായില്ല. അത് സംസ്ഥാനത്ത് തന്നെ തീരുമാനിക്കട്ടെ എന്നാണ് പിബിയിൽ ധാരണയായത്.തെരഞ്ഞെടുപ്പ് തോൽവിക്ക് തൊട്ടുപിന്നാലെ, എകെജി സെന്ററിൽ 13 മണിക്കൂർ നീണ്ട ചർച്ച നടന്നിരുന്നു. അതിൽ പിണറായി വിജയനും എംവി ഗോവിന്ദനുമെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു.
യോഗത്തിൽ ഇരുവരും മറുപടികൾ നൽകിയിരുന്നില്ല. പാർട്ടി യോഗങ്ങളിൽ നേതാക്കൾക്കും പ്രവർത്തകർക്കും, ആരെയും ഭയക്കാതെ തുറന്ന ചർച്ച നടത്താവുന്നതാണെന്നും, സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കുകയും ചെയ്തിരുന്നു.പിണറായി വിജയന്റെ ധാർഷ്ട്യം, എംവി ഗോവിന്ദന്റെ സ്വജനപക്ഷപാതം, പാർട്ടി സൈബർ, സോഷ്യൽ മീഡിയ സംഘങ്ങളുടെ പ്രവർത്തനം തുടങ്ങിയവയും വിമർശനന വിധേയമായിരുന്നു. അതേസമയം പ്രതിപക്ഷ നേതാവാകുന്നതിൽ പിണറായി വിജയൻ ഇതുവരെ മനസ്സ് തുറന്നിട്ടില്ല. പിണറായി തന്നെ പ്രതിപക്ഷ നേതാവാകട്ടെ എന്ന് പാർട്ടിക്കുള്ളിൽ ഒരു വിഭാഗം അഭിപ്രായപ്പെടുന്നു. പിണറായി വിസമ്മതിച്ചാൽ കെ എൻ ബാലഗോപാലിനെ പരിഗണിച്ചേക്കും. നാളെ മുതൽ രണ്ടു ദിവസം സംസ്ഥാന കമ്മിറ്റി യോഗവും ചേരും.