വിമാനത്തിൽ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മർദിച്ച കേസ് ;ഇ പി ജയരാജനെതിരെ പുനരന്വേഷണം നടത്താൻ കോടതി ഉത്തരവ്

By :  Devina Das
Update: 2026-06-16 09:58 GMT

തിരുവനന്തപുരം:2022-ൽ ഇൻഡിഗോ വിമാനത്തിൽ വെച്ച് മുൻ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചെന്ന പരാതിയിൽ ഇ പി ജയരാജനെതിരെ പുനരന്വേഷണം നടത്താൻ കോടതി ഉത്തരവിട്ടു. ഇ പി ജയരാജന് ക്ലീൻ ചിറ്റ് നൽകി പൊലീസ് സമർപ്പിച്ച റിപ്പോർട്ട് തള്ളിക്കൊണ്ടാണ് കോടതിയുടെ നിർണായക നടപടി. പുതിയ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ജയരാജനെതിരെ കേസെടുക്കാൻ കഴിയില്ലെന്ന വലിയതുറ പൊലീസിന്റെ റിപ്പോർട്ടും കോടതി തള്ളി.

പരാതി അന്വേഷിച്ച പൊലീസ് കേസ് അവസാനിപ്പിക്കാൻ ശുപാർശ ചെയ്തിരുന്നു. എന്നാൽ പരാതി തള്ളിക്കളയാനാകില്ലെന്ന് വ്യക്തമാക്കിയ കോടതി, ജയരാജനും അദ്ദേഹത്തിന്റെ ഗൺമാൻ അനിൽകുമാറിനുമെതിരെയുള്ള ആരോപണങ്ങളിൽ അന്വേഷണം നടത്താൻ ഉത്തരവിടുകയായിരുന്നു.കോടതി ഉത്തരവിനെത്തുടർന്ന് ആദ്യപടിയെന്നോണം കേസിന്റെ എല്ലാ വശങ്ങളും പരിശോധിക്കാൻ പൊലീസ് തയ്യാറാവും. പുനരന്വേഷണത്തിന്റെ ഭാഗമായി ജയരാജന്റേതടക്കമുള്ളവരുടെ മൊഴികൾ വീണ്ടും രേഖപ്പെടുത്തിയേക്കും. വിമാനത്തിലെ പ്രതിഷേധവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ നിലവിലുള്ള കേസിന് സമാന്തരമായിട്ടായിരിക്കും ജയരാജനെതിരെയുള്ള ഈ അന്വേഷണവും മുന്നോട്ട് പോവുക.

Similar News