മൂന്ന് സീറ്റുകൾ നേടിയിട്ടും നേട്ടമുണ്ടാക്കാൻ കഴിയാതെ ബി ജെ പി ;സി പി ഐക്കും സി പി എമ്മിനും വോട്ടുവിഹിതത്തിൽ വൻ ഇടിവ്
തിരുവനന്തപുരം: കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്ന് സീറ്റുകൾ നേടാൻ കഴിഞ്ഞെങ്കിലും 2021-ലെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ബിജെപിയുടെ വോട്ട് വിഹിതത്തിൽ കാര്യമായ വർധനയുണ്ടായില്ല. ഇത്തവണ വോട്ട് വിഹിതം 20 ശതമാനത്തിന് മുകളിൽ കടക്കുമെന്നും സംസ്ഥാനത്തെ നിർണായക രാഷ്ട്രീയ ശക്തിയായി മാറുമെന്നും പാർട്ടി ലക്ഷ്യമിട്ടിരുന്നത് . എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകൾ പ്രകാരം ഇത്തവണ ബിജെപിക്ക് 11.42 ശതമാനം വോട്ട് വിഹിതവും 24,66,178 വോട്ടുമാണ് ലഭിച്ചത്. 2021-ൽ ഇത് 11.30 ശതമാനവും 23,54,468 വോട്ടുമായിരുന്നു.സമീപകാലത്തെ മറ്റ് തെരഞ്ഞെടുപ്പുകളിൽ ബിജെപി ഇതിലും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരുന്നത്. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 16.68 ശതമാനവും, 2025-ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ 14.6 ശതമാനവും വോട്ട് വിഹിതം ബിജെപി നേടിയിരുന്നു. ബിഡിജെഎസ്, ട്വന്റി-20 ഉൾപ്പെടെയുള്ള മറ്റ് എൻഡിഎ സഖ്യകക്ഷികളുടെ പൂർണ്ണമായ വോട്ട് വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ ഇതുവരെ പുറത്തുവിട്ടിട്ടില്ല.കോൺഗ്രസ് തങ്ങളുടെ വോട്ട് വിഹിതം 2021-ലെ 25.12 ശതമാനത്തിൽ (52,33,429 വോട്ട്) നിന്ന് 2026-ൽ 28.79 ശതമാനമായി (62,17,918 വോട്ട്) ഉയർത്തി. അതേസമയം സിപിഎമ്മിന് വോട്ട് വിഹിതത്തിൽ ഇടിവുണ്ടായി; 2021-ലെ 25.38 ശതമാനത്തിൽ (52,88,507 വോട്ട) നിന്ന് 2026-ൽ ഇത് 21.77 ശതമാനമായി (46,00,662 വോട്ട) കുറഞ്ഞു.
വോട്ട് വിഹിതത്തിന്റെ കാര്യത്തിൽ ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് നാലാമത്തെ വലിയ പാർട്ടിയായി ഉയർന്നു. 11.01 ശതമാനം വോട്ട് വിഹിതവും 23,78,053 വോട്ടുകളുമാണ് ലീഗ് നേടിയത്. വോട്ട് വിഹിതത്തിൽ വലിയ മുന്നേറ്റമുണ്ടാക്കിയ പാർട്ടികളിലൊന്നായ ലീഗ്, 2021-ലെ 8.27 ശതമാനത്തിൽ (17,23,593 വോട്ട) നിന്നാണ് ഈ നേട്ടം കൈവരിച്ചത്.
എൽഡിഎഫിലെ മറ്റ് ഘടകകക്ഷികളിൽ, സിപിഐയുടെ വോട്ട് വിഹിതം 7.58 ശതമാനത്തിൽ (15,79,235 വോട്ട) നിന്ന് 6.64 ശതമാനമായും (14,34,524 വോട്ട), കേരള കോൺഗ്രസ് (എം) വിഹിതം 3.28 ശതമാനത്തിൽ (6,84,363 വോട്ട) നിന്ന് 2.60 ശതമാനമായും (5,25,323 വോട്ട) കുറഞ്ഞു.