അട്ടപ്പാടി മധുവധക്കേസ് ;ഒന്നാം പ്രതി മേച്ചേരില്‍ ഹുസൈനെ കോടതി വെറുതെവിട്ടു ;പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി തള്ളി
കൊച്ചി : അട്ടപ്പാടിയിൽ ആൾക്കൂട്ടമർദ്ദനത്തിൽ മധു കൊല്ലപ്പെട്ടകേസിൽ ഒന്നാം പ്രതി മേച്ചേരിൽ ഹുസൈനെ ഹൈക്കോടതി ഹൈക്കോടതി വെറുതെ വിട്ടു. മറ്റ് പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷാ വിധി റദ്ദാക്കണമെന്ന 13 പ്രതികളുടെ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. 2018 ൽ അട്ടപ്പാടി മുക്കാലിയിൽ ആൾക്കൂട്ട മർദ്ദനമേറ്റാണ് മധു മരിച്ചത്.ശിക്ഷ റദ്ദാക്കണമെന്ന പ്രതികളുടേയും, ശിക്ഷ വർധിപ്പിക്കണമെന്ന സർക്കാരിന്റെയും അപ്പീലുകളാണ് കോടതി പരിഗണിച്ചത്. മധുവിന്റെ കുടുംബത്തിന്റെ ആവശ്യപ്രകാരമാണ് സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകിയത്. കേസിലെ പ്രതികളെല്ലാം കോടതിയിൽ ഹാജരായിരുന്നു.
2018 ഫെബ്രുവരി 22-നാണ് മുക്കാലിയിൽ, ആദിവാസി യുവാവായ മധുവിനെ ഒരുസംഘം ആൾക്കൂട്ടം മോഷണക്കുറ്റം ആരോപിച്ച് കൈകൾ ബന്ധിച്ച് അതിക്രൂരമായി മർദിച്ച് അവശനാക്കിയത്. പിന്നീട് അഗളി പൊലീസിന് മധുവിനെ കൈമാറി. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവരുന്ന വഴിയിൽ മധു മരിച്ചു.കേസിൽ ആകെ 16 പ്രതികളാണ് ഉണ്ടായിരുന്നത്. ഇതിൽ രണ്ടുപേരെ മണ്ണാർക്കാട് കോടതി വെറുതെ വിട്ടിരുന്നു. വിചാരണയ്ക്കുശേഷം 2023 ഏപ്രിൽ അഞ്ചിനാണ് കോടതി ശിക്ഷ വിധിച്ചത്. 14 പ്രതികളിൽ 13 പേർക്കും ഏഴുവർഷം കഠിനതടവും ഒരുലക്ഷംരൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് പ്രതികളെ ശിക്ഷിച്ചത്. പതിനാറാം പ്രതി മുനീറിന് മൂന്നുമാസം തടവും 500 രൂപ പിഴയും വിധിച്ചു.