ഒരുപാട് പിച്ചിചീന്തിയില്ലേ?ഇവിടെ" കെസി" പക്ഷം ഒന്നും വേണ്ട ;കെ സി വേണുഗോപാൽ

By :  Devina Das
Update: 2026-05-16 05:07 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടി തീരുമാനങ്ങൾ അംഗീകരിക്കുമെന്ന് കോൺഗ്രസ് സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ. പാർട്ടി ഒരു അന്തിമ തീരുമാനം എടുത്താൽ അതനുസരിച്ചു മുന്നോട്ട് പോവുക എന്നുള്ളതാണ് ഓരോ പാർട്ടി പ്രവർത്തകന്റെയും ഉത്തരവാദിത്വം. കെ സി പക്ഷമെന്ന പക്ഷമില്ല. ഹൈക്കമാൻഡ് തീരുമാനം അംഗീകരിച്ച്, ജനങ്ങളുടെ പ്രതീക്ഷയനുസരിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

പാർട്ടിയേയും തന്നെയും അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ച് 'പിച്ചിച്ചീന്തുന്നത്' നിർത്തണമെന്ന് അദ്ദേഹം മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. 'ഒരുപാട് പിച്ചിച്ചീന്തിയില്ലേ, മതിയായില്ലേ. ഇനി ബാക്കിയൊന്നും ഇല്ലല്ലോ പിച്ചിച്ചീന്താൻ. ഇവിടെ ഒരു സർക്കാർ വന്നു. നല്ലൊരു സർക്കാർ. ജനങ്ങൾക്കാണെങ്കിൽ നല്ല പ്രതീക്ഷ ഉണ്ട്. ആ പ്രതീക്ഷകൾക്ക് അനുസരിച്ച് ഗവൺമെന്റിന് പോകാൻ അവസരം കൊടുക്കുക. മറ്റു വിവാദങ്ങളിലേക്ക് തൽക്കാലം പോകാതിരിക്കുക. ഞാൻ ഇന്നും ഇന്നലെ ഒക്കെ വീണ്ടും കണ്ടുകൊണ്ടിരിക്കുകയാണ് കെ സി പക്ഷം. ഇവിടെ അങ്ങനത്തെ പക്ഷം ഒന്നും വേണ്ട. നല്ല മന്ത്രിമാർ ഉണ്ടാകും. കേപ്പബിൾ ആയിട്ടുള്ള കോൺഗ്രസിന്റെ ഏറ്റവും കേപ്പബിൾ ആയിട്ടുള്ള എംഎൽഎമാരാണ് ജയിച്ച് വന്നിട്ടുള്ളത്. അർഹത നോക്കി, കേപ്പബിലിറ്റി നോക്കി മാനദണ്ഡങ്ങൾ നോക്കി നല്ല മന്ത്രിമാർ ഉണ്ടാകും. അവർ ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസരിച്ച് മുന്നോട്ടുപോകും. ആ പ്രതീക്ഷയാണ് നമ്മൾ വെച്ചുപുലർത്തേണ്ടത്. ആ പ്രതീക്ഷയ്ക്കുള്ള പിന്തുണയാണ് നമ്മൾ ഈ സർക്കാരിന് നൽകേണ്ടത്. അതിന് നമ്മളെല്ലാം പ്രതിജ്ഞാബദ്ധമാണ്. അതിനിടയിലാണ് ഞാൻ പറയുന്നത് ഇത്തരം ചർച്ചകൾ ചീന്താനുള്ളത് ചീന്തി എടുത്തില്ലേ. ഇനിയും വേണോ?'- കെ സി വേണുഗോപാൽ തുടർന്നു.'പാർട്ടി ഹൈക്കമാൻഡ് എടുക്കുന്ന തീരുമാനങ്ങളെല്ലാം അംഗീകരിക്കുന്ന അച്ചടക്കമുള്ള നേതാക്കളാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കൾ എല്ലാം. രമേശ് ചെന്നിത്തലയുമായി സംസാരിച്ചിരുന്നു. നിയുക്ത മുഖ്യമന്ത്രിയും അദ്ദേഹവുമായി സംസാരിച്ചിരുന്നു. കാര്യങ്ങളൊക്കെ രമ്യമായി പരിഹരിക്കപ്പെടും'- കെ സി വേണുഗോപാൽ പറഞ്ഞു.

Similar News