125 കോടിക്ക് മുകളിൽ 'ബഡ്ജറ്റ്; പേട്രിയറ്റ് മികച്ച കാഴ്ചാനുഭവം ;ബി ഉണ്ണികൃഷ്ണൻ

By :  Devina Das
Update: 2026-04-30 11:01 GMT

125 കോടിക്ക്മുകളിൽ ബഡ്ജറ്റിൽ ഒരുക്കിയ പേട്രിയറ്റ് ഒരു മികച്ച കാഴ്ചാനുഭവമായിരിക്കും സമ്മാനിക്കുക എന്ന് സംവിധായകൻ ബി ഉണ്ണികൃഷ്ണൻ. സമകാലികത ആവശ്യപ്പെടുന്ന ഒരു ഇടപെടൽ രാഷ്‌ട്രീയമുണ്ട് സിനിമയ്ക്കെന്നും ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ ഉണ്ണികൃഷ്ണൻ പറഞ്ഞു. മമ്മൂട്ടിയും മോഹൻലാലും പ്രധാന വേഷത്തിലെത്തുന്ന പേട്രിയറ്റ് നാളെയാണ് തിയറ്ററുകളിലെത്തുന്നത്.19 വർഷത്തിന് ശേഷം മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട് .

ബി ഉണ്ണികൃഷ്ണന്റെ ഫെയ്സ്ബുക്ക് കുറിപ്പ്

നാളെ 'പേട്രിയറ്റ്' തിയറ്ററുകളിലെത്തുകയാണ്. മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന ഒരു സിനിമ നമ്മൾ കണ്ടിട്ട് ഒന്നര പതിറ്റാണ്ട് കഴിഞ്ഞു. ഫഹദും കുഞ്ചാക്കോ ബോബനും രേവതിയും നയൻതാരയും രാജീവ് മേനോനും അടങ്ങുന്ന ഒരു താരനിരയുണ്ട് ചിത്രത്തിൽ. ഒപ്പം, ഏറ്റവും മികച്ച സാങ്കേതിക പ്രവർത്തകരും. 125 കോടിക്ക് മുകളിലാണ് ചിത്രത്തിൻ്റെ മുൽമുടക്ക് എന്നാണ് അറിയാൻ കഴിഞ്ഞത്.നിർമാതാവാകുന്നതിനു മുൻപ് തന്നെ എനിക്ക് ആൻ്റോ ജോസഫിനെ അറിയാം. ഒരുപാട് ക്ലേശങ്ങളും തിരച്ചടികളും അതിജീവിച്ചാണ് ആൻ്റോ മലയാള സിനിമയിലെ ഏറ്റവും വലിയ നിർമാതക്കളിലൊരാളായത്. മഹേഷും ആൻ്റോയും ഈ സിനിമയെ കുറിച്ച് സംസാരിക്കാൻ ശ്രീ മോഹൻലാലിനെ സമീപിച്ച ദിവസം ഞാനോർക്കുന്നു.

മഹേഷിൻ്റെ വലിയൊരു സ്വപ്നത്തിൻ്റെ കൂടെ എത്ര ദൃഢതയോടെയാണ് ആൻ്റോ ആ ദിവസം മുതൽ നിന്നത് എന്നുളളത് എനിക്ക് ബോധ്യമുള്ള കാര്യമാണ്. മലയാള സിനിമയുടെ വാണിജ്യ സമവാക്യങ്ങളെ മാത്രമല്ല, സാങ്കല്പികാതിർത്തികളേയും പൊളിച്ചെഴുതാൻ ഇത്തരം ധീരമായ ശ്രമങ്ങൾക്ക് കഴിയും. മുൻപ് 'എംപുരാ’നിലൂടെ ആൻ്റണി പെരുമ്പാവൂർ നടത്തിയതും ഇങ്ങനെയുള്ള ധീരമായ ഒരു വഴിമാറി നടക്കലായിരുന്നു.

നമ്മുടെ കാലത്ത് സ്വകാര്യത എന്നത് ഒരു മിത്താണെന്ന സത്യം തൻ്റെ കലയിലൂടെ ശക്തമായി പറയാനാണ് ഈ സിനിമയിലൂടെ മഹേഷ് നാരായണൻ ശ്രമിക്കുന്നത്. സമകാലികത ആവശ്യപ്പെടുന്ന ഒരു ഇടപെടൽ രാഷ്‌ട്രീയമുണ്ട് ഈ സിനിമയ്ക്ക്. തീർച്ചായായും ഒരു മികച്ച കാഴ്ച്ചാനുഭവമായിരിക്കും ‘പേട്രിയറ്റ്.’ഒരു ചലച്ചിത്രകാരൻ കണ്ട വലിയ സ്വപ്നത്തെ സാധ്യതയിലേക്ക് പരിവർത്തിപ്പിച്ച ആൻ്റോ ജോസഫിന് എല്ലാ ഭാവുകങ്ങളും നേരുന്നു. ഒപ്പം, നമ്മുടെ കാഴ്ചാനുഭവത്തിൻ്റെ അതിരുകളെ വികസിപ്പിക്കും വിധം ഒരു സിനിമ വിഭാവനം ചെയ്ത മഹേഷിനും അദ്ദേഹത്തിൻ്റെ കൂടെ പ്രവർത്തിച്ച മറ്റ് സാങ്കേതിക പ്രവർത്തകർക്കും തൊഴിലാളികൾക്കും വിജയമാശംസിക്കുന്നു.മലയാള സനിമയിലെ എല്ലാ സാങ്കേതിക പ്രവർത്തകരും ഈ സിനിമക്കൊപ്പമുണ്ടാവണം എന്ന് ഞാനാഗ്രഹിക്കുന്നു. കാണികളോട് അഭ്യർത്ഥിക്കാനുള്ളത് ഇത്ര മാത്രം; മുൻവിധികളില്ലാതെ ഈ സിനിമയെ സ്വീകരിക്കുക.

Similar News